മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തന മാഫിയ? പീഡനക്കേസില്‍ അറസ്റ്റിലായ ഡോ. റമീസ് മാലിക്കില്‍ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍; യുപിയില്‍ അടിക്കടി ഡോക്ടര്‍മാര്‍ അറസ്റ്റിലാവുന്നത് എന്തുകൊണ്ട്? വീണ്ടും വൈറ്റ് കോളര്‍ ടെറസിസം ചര്‍ച്ചയാവുമ്പോള്‍

മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തന മാഫിയ?

Update: 2026-01-22 16:18 GMT

വെള്ളക്കോളര്‍ ഭീകരവാദം! രാജ്യതലസ്ഥാനായ ന്യുഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പത്തിലേറെപ്പേര്‍ മരിക്കുകയും 40ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനുശേഷം രാജ്യം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്ത വാക്കാണിത്. പഴയതുപോലെ വാടകക്കൊലയാളികളോ, സമൂഹത്തിലെ താഴെ തട്ടില്‍ നില്‍ക്കുന്ന ആളുകളൊ ഒന്നുമായിരുന്നില്ല, ഭീകരാക്രമണത്തിലെ കണ്ണികള്‍. പകരം അവരെല്ലാം ഒന്നാന്തരം സാമ്പത്തിക ശേഷിയുള്ളവരായിരുന്നു. ഡോക്ടര്‍മാരും, ഐടി പ്രൊഫഷണല്‍സും, എഞ്ചിനീയര്‍മാരുമൊക്കെയുള്ള ഈ ഭീകരതയുടെ നെറ്റ് വര്‍ക്കില്‍. പഴയതുപോലെ തോക്കുപയോഗിച്ച ഭീകരതയല്ല, പകരം സാമ്പത്തിക- സാമൂഹിക മാര്‍ഗങ്ങളിലൂടെയുള്ള അതിനൂതനമായ പദ്ധതിയാണ് അവര്‍ ആവിഷ്‌ക്കരിക്കുന്നത്. അതാണ് വൈറ്റ്കോളര്‍ ടെററിസം. പഴയതുപോലെ തോക്കുപയോഗിച്ച ഭീകരതയല്ല, പകരം സാമ്പത്തിക- സാമൂഹിക മാര്‍ഗങ്ങളിലൂടെയുള്ള അതിനൂതനമായ പദ്ധതിയാണ് അവര്‍ ആവിഷ്‌ക്കരിക്കുന്നത്.

ഡല്‍ഹി സ്ഫോടത്തിനുശേഷം കുറേ ഡോക്ടര്‍മാരെ പിടിച്ചപ്പോഴാണ് വൈറ്റ് കോളര്‍ ടെററിസത്തിന്റെ ഭീകരത ഇന്ത്യയറിഞ്ഞത്. ജമ്മു കശ്മീര്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പരിശോധനയില്‍ മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. അതിനുശേഷം ഇപ്പോള്‍ വീണ്ടും ഒരു ഡോക്ടര്‍ പിടിയിലായിരിക്കയാണ്. അവിടെ സംശയം നീളുന്നത് മതപരിവര്‍ത്തന മാഫിയക്കുനേരെയാണ്.

മതപരിവര്‍ത്തന മാഫിയ?

യുപിയിലെ, ഡോക്ടറായ റമീസ് മാലിക്കിന്റെ അറസ്റ്റിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. വിവാഹവാഗ്ദാനം നല്‍കി 28 കാരിയായ സഹപ്രവര്‍ത്തകയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലാണ്, സീനിയര്‍ റസിഡന്റ് ഡോക്ടറായ റമീസ് മാലിക് അറസ്റ്റിലായത്. പക്ഷേ ഇതില്‍ അന്വേഷണം നടത്തിയപ്പോഴാണ് മതപരിവര്‍ത്തന റാക്കറ്റിന്റെ വിവരം തെളിഞ്ഞത് എന്നാണ് യുപി സ്പെഷ്യല്‍ ടാസ്‌ക്ക് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തന മാഫിയ സജീവമാണെന്ന് സംഘപരിവാര്‍ നേതാക്കാള്‍ പറയുന്നത്. പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ലെങ്കിലും, മുസ്ലിം മതമൗലികവാദികളുടെ നേതൃത്വത്തിലാണ് വന്‍തോതില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ബിജെപി നേതാക്കളടക്കം ആരോപിക്കുന്നു.

ലക്നൗ, കാന്‍പൂര്‍, ബസ്തി, ഗൊരഖ്പൂര്‍ തുടങ്ങിയ മേഖലകളില്‍ സമാനരീതിയില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയും സ്വകാര്യ കൂടിക്കാഴ്ചകളിലൂടെയും മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന ഹിന്ദു പെണ്‍കുട്ടികളെ തീവ്രവാദ ചിന്തയിലേക്കും മതപരിവര്‍ത്തനത്തിലേക്കും നയിക്കുന്നതാണ് ഇവരുടെ പ്രവര്‍ത്തന രീതി. നാഷണല്‍ മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ സംശയിക്കപ്പെടുന്നവരുടെ പട്ടികയും വാട്‌സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ ഉത്തര്‍പ്രദേശ് പൊലീസിന് കൈമാറിയിട്ടുണ്ട്. ആഗ്രയിലും ഫരീദാബാദിലും മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ഇതിന് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. യു പി സെപെഷ്യല്‍ ടാ്സ്‌ക്ക് ഫോഴ്സ് അന്വേഷിക്കുന്നു.

എന്നാല്‍ ഇതെല്ലാം കെട്ടിച്ചമച്ച വിവരങ്ങളാണെന്നാണ്, ഡോ റമീസ് മാലിക്കിന്റെ ബന്ധുക്കള്‍ പറയുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുസ്ലീങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണെന്നും, ഒരു പ്രണയ പരാജയത്തെ മത പരിവര്‍ത്തന റാക്കറ്റാക്കി ചിത്രീകരിക്കുകയും ചെയ്യുകയാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ റമീസിനെ ചോദ്യം ചെയ്തതില്‍നിന്ന് ഗുരുതരമായ വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും, ഡല്‍ഹി കേസുമായി പ്രതിക്ക് ബന്ധമുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.

Tags:    

Similar News