ഇഷ്ടമില്ലാത്ത യുവാവിനെ വിവാഹം കഴിച്ചു; ചിക്കന്‍ കറിയില്‍ വിഷം ചേര്‍ത്ത് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി; 36 ദിവസം നീണ്ട ദാമ്പത്യത്തിന് ഒടുവില്‍ കടുംകൈ ചെയ്തത് ഛത്തീസ്ഗഡിലെ സുനിത ദേവി; ചിക്കന്‍ കറിയില്‍ കലക്കി നല്‍കിയത് കീടനാശിനി

ഇഷ്ടമില്ലാത്ത യുവാവിനെ വിവാഹം കഴിച്ചു

Update: 2025-06-18 06:42 GMT

റാഞ്ചി: മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തിന് പിന്നാലെ മറ്റൊരു കൊലപാതകം കൂടി. ഇഷ്ടമില്ലാത്ത വിവാഹ ബന്ധത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഭര്‍ത്താവിനെ വകവരുത്തി യുവതി. ഝാര്‍ഖണ്ഡിലെ ഗര്‍വയിലാണ് സംഭവം. ഛത്തീസ്ഗഡിലെ വിഷുണ്‍പൂര്‍ സ്വദേശിനിയായ 22 കാരി സുനിത ദേവി ഭര്‍ത്താവ് ബുദ്ധനാഥ് സിങിനെ വകവരുത്തിയെന്നാണ് കേസ്. 36 ദിവസം നീണ്ട ദാമ്പത്യത്തിന് ഒടുവിലാണ് യുവതി ഭര്‍ത്താവിനെ വകവരുത്തിയത്. സംഭവത്തില്‍ അറസ്റ്റിലായ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇക്കഴിഞ്ഞ മെയ് 11 ന് ആയിരുന്നു സുനിത ദേവിയും ബുദ്ധനാഥ് സിങ്ങും വിവാഹിതരായത്. പിറ്റേന്ന് തന്നെ വിവാഹ ബന്ധത്തില്‍ അതൃപ്തി പ്രകടിപ്പിച്ച യുവതി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഭര്‍ത്താവിനെ ഇഷ്ടമായില്ലെന്നും ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും അറിയിച്ച സുനിതയെ ഇരുവരുടെയും ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് അനുനയിപ്പിച്ച് വീണ്ടും ഭര്‍തൃവീട്ടില്‍ എത്തിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ബുദ്ധദേവ് ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. ചിക്കന്‍ കറിയില്‍ കീട നാശിനി കലര്‍ത്തി ഭര്‍ത്താവിന് നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബുദ്ധനാഥിന്റെ മാതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്.

കൃഷി ആവശ്യത്തിന് എന്ന് പറഞ്ഞ് ബുദ്ധനാഥിനെ കൊണ്ട് തന്നെയായിരുന്നു യുവതി കീടനാശിനി വാങ്ങിപ്പിച്ചത്. ജൂണ്‍ 14 ന് ബുദ്ധനാഥ് വാങ്ങിക്കൊണ്ടുവന്ന കീടനാശിനി പിറ്റേന്ന് ചിക്കന്‍ കറിയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്ന യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഇതിനിടെ, ബുദ്ധനാഥിന്റെ മരണത്തില്‍ മാതാവിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനും സുനിത ദേവി ശ്രമിച്ചിരുന്നു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സുനിത കുറ്റം സമ്മതിക്കുകയായിരുന്നു. വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച് ഭര്‍ത്താവ് മരിച്ചില്ലെങ്കില്‍ വീണ്ടും ശ്രമിക്കാനായി യുവതി കൂടുതല്‍ കീടനാശിനി സൂക്ഷിച്ചിരുന്നതായും പൊലീസ് പറയുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കൃത്യം നടത്താന്‍ പ്രതിക്ക് ബാഹ്യസഹായം ഉള്‍പ്പെടെ ലഭിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി ഫോറന്‍സിക് ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

Tags:    

Similar News