'ഈ ദേഹത്ത് നിന്ന് എല്ലാ..ബാധയും ഒഴിഞ്ഞു പോകട്ടെ..!'; മകളെ വെറുതെ വിടണേയെന്ന് കരഞ്ഞ് അപേക്ഷിക്കുന്ന അമ്മ; ജീവന് വേണ്ടി പിടഞ്ഞ് യുവതി; മുടിക്ക് കുത്തി പിടിച്ച് തലയും വായയും ക്ലോസറ്റിൽ മുക്കി കൊടും ക്രൂരത; ദുർമന്ത്രവാദത്തിന്റെ പേരിൽ നടന്നത് അരുംകൊല; ചികിത്സയ്ക്കായി എത്തിയത് മറ്റൊരു ആവശ്യത്തിന്
ലക്നൗ: ദുർമന്ത്രവാദത്തിന്റെ പേരിൽ അരുംകൊല. കുട്ടികൾ ഉണ്ടാകാൻ ചികിത്സയ്ക്കായി എത്തിയപ്പോൾ ആണ് യുവതി അതിദാരുണമായി മരിച്ചത്. വിവാഹം കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടാകാതെ വന്നപ്പോൾ ആണ് ഇവർ മന്ത്രവാദിയെ കാണാൻ തീരുമാനിച്ചത്. ഉത്തർപ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കുട്ടികൾ ഉണ്ടാകാൻ വേണ്ടി ദുർമന്ത്രവാദ ചികിത്സ നടത്തിയ യുവതിയാണ് മരിച്ചത്. ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശിയായ അനുരാധ (35) ആണ് മരിച്ചത്.
വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് അനുരാധ ഇവിടെ ചികിത്സയ്ക്കായി എത്തിയത്. മന്ത്രവാദിയായ ചന്തുവിനെയാണ് ഇവർ സമീപിച്ചത്. ചികിത്സയുടെ ഭാഗമായി ശുചിമുറി വെള്ളവും അഴുക്കുചാലിലെ വെള്ളവും കുടിപ്പിച്ചതിനു പിന്നാലെയാണ് അനുരാധയുടെ മരണമെന്നാണ് റിപ്പോർട്ടുകൾ. കേസ് എടുത്തതിന് പിന്നാലെ ചന്തു പോലീസിൽ കീഴടങ്ങി. പ്രതിയുടെ സഹായികൾക്കു വേണ്ടി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
ഒരു മാസം മുൻപാണ് അനുരാധ ഭഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്കു വന്നത്. ജൂലൈ 6ന് അമ്മയ്ക്കൊപ്പമാണ് അനുരാധ മന്ത്രിവാദിയുടെ അടുത്ത് എത്തിയത്. അനുരാധ പൈശാചിക ശക്തിയുടെ സ്വധീനത്തിലാണെന്നായിരുന്നു ചന്തുവിന്റെയും ഭാര്യ ഷബനത്തിന്റെയും മറ്റു സഹായികളുടെയും കണ്ടെത്തല്‍. ബാധയൊഴിപ്പിക്കാനായി പ്രത്യേക കര്‍മങ്ങളും ചികിത്സകളും വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ശക്തിയായി മുടി പിടിച്ചുവലിക്കുക, കഴുത്തും തലയും വായയും പിടിച്ച് പിന്നിലേക്ക് തള്ളുക, ശുചിമുറിവെള്ളവും അഴുക്കുചാലിലെ വെള്ളവും കുടിപ്പിക്കുക തുടങ്ങിയവയായിരുന്നു ചന്തുവിന്റെയും സഹായികളുടെയും ചികിത്സാ രീതികൾ.
മകളെ ഉപദ്രവിക്കല്ലേയെന്ന് അമ്മ കരഞ്ഞ് അപേക്ഷിച്ചിട്ടും മന്ത്രവാദിയും കൂട്ടരും വിട്ടില്ല. ക്രൂരത മണിക്കൂറുകളോളം തുടര്‍ന്നതോടെ അനുരാധയുടെ ആരോഗ്യനില വഷളായി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയിലെത്തിക്കും മുന്‍പേ അനുരാധ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതോടെ ചന്തുവും സഹായികളും ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.
അനുരാധയുടെ മൃതദേഹവുമായി ഗ്രാമത്തില്‍ തിരിച്ചെത്തിയ ബന്ധുക്കള്‍ മന്ത്രിവാദിക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു. തുടർന്ന് കന്ദാരപുര്‍ എസ്എച്ച്ഒ കെ.കെ. ഗുപ്തയും സിറ്റി സര്‍ക്കിള്‍ ഓഫിസറും സ്ഥലത്തെത്തി. ചികിത്സയ്ക്കായി ഒരു ലക്ഷം രൂപയാണ് ചന്തു ആവശ്യപ്പെട്ടതെന്നും അഡ്വാന്‍സ് തുകയായി 22,000 രൂപ നല്‍കിയെന്നും പിതാവ് ബലിറാം യാദവ് പറയുന്നു. അനുരാധയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.