മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്; നടിയെ ആക്രമിച്ച കേസില്‍ കടുത്ത ജാമ്യ വ്യവസ്ഥകളോടെ പള്‍സര്‍ സുനിക്ക് ജാമ്യം; ഏഴുവര്‍ഷത്തിന് ശേഷം ഒന്നാം പ്രതി പുറത്തേക്ക്

പള്‍സര്‍ സുനിക്ക് ജാമ്യം

Update: 2024-09-20 07:26 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, ഏഴു വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം ഒന്നാം പ്രതി പള്‍സര്‍ സുനി പുറത്തിറങ്ങുന്നു. കടുത്ത ജാമ്യവ്യവസ്ഥകളോടെയാണ് വിചാരണകോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ എറണാകുളം വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിമ്മില്‍ കൂടുതല്‍ ഉപയോഗിക്കരുത്, രണ്ട് ആള്‍ ജാമ്യവും ഒരു ലക്ഷം രൂപയും എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സുനിക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചത്.

പള്‍സര്‍ സുനിയുടെ കാര്യത്തില്‍ കടുത്ത ജാമ്യവ്യവസ്ഥകള്‍ വേണമെന്ന് പ്രോസിക്യൂഷന്‍ കോടിയില്‍ വാദിച്ചിരുന്നു. പ്രതിയുടെ ജയില്‍ മോചനം അതിജീവിതയുടെ ജീവന് ഭീഷണി ആകരുതെന്നും ഇരയുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഒരു തരത്തിലും അവരുടെ ജീവിതത്തിലേക്ക് കടന്നു കയറരുതെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പള്‍സര്‍ സുനി വിചാരണ കോടതിയുടെ പരിധി വിട്ട് പോകരുതെന്ന് ഉറപ്പാക്കണമെന്നും സുനിയുടെ ജീവന് സംരക്ഷണം നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ സാധാരണ വ്യവസ്ഥകള്‍ക്കപ്പുറത്തേക്ക് പ്രത്യേക വ്യവസ്ഥകള്‍ നിര്‍ദേശിക്കാനുണ്ടോയെന്ന് കോടതി ചോദിച്ചു.

സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടത് ഉണ്ടോയെന്നും കോടതി ചോദിച്ചു. സുനി എല്ലാ ദിവസവും സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തിലാണ് കോടതിയുടെ ചോദ്യം. ജീവന് ഭീഷണിയുണ്ടെന്ന പേരില്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.

പള്‍സര്‍ സുനിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ജാമ്യം നല്‍കണമെന്നായിരുന്നു സുപ്രിം കോടതി നിര്‍ദേശം. ചൊവ്വാഴ്ചയാണ് സുനിക്ക് ജാമ്യം ലഭിച്ചത്. വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജാമ്യം നല്‍കുന്നതിനിടെ എതിര്‍ത്തിരുന്നു. ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

എന്നാല്‍ ഏഴ് വര്‍ഷമായി താന്‍ ജയിലിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സുനിയുടെ വാദം. നിരന്തരം ജാമ്യാപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പള്‍സര്‍ സുനിക്ക് പിഴ ചുമത്തിയി ഹൈക്കോടതി നടപടി സുപ്രിംകോടതി നേരത്തെ റദ്ദാക്കിയിരുന്നു.

2017 ഫെബ്രുവരി 17നാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന നടിയുടെ കാറില്‍ അങ്കമാലി അത്താണിക്കു സമീപം വച്ച് മറ്റൊരു വാഹനം ഇടിപ്പിച്ചു. തുടര്‍ന്ന് കാറില്‍ അതിക്രമിച്ചു കയറിയ പള്‍സര്‍ സുനിയും സംഘവും നടിയെ ഉപദ്രവിച്ചെന്നാണ് കേസ്. നടി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിയെ സംഭവമുണ്ടായ അന്നു തന്നെ പൊലീസ് അറസ്റ്റു ചെയ്തു. ഒളിവില്‍ പോയ പള്‍സര്‍ സുനിയേയും സുഹൃത്ത് വിജീഷിനേയും ഒരാഴ്ച കഴിഞ്ഞാണ് അറസ്റ്റു ചെയ്തത്. മാര്‍ച്ച് 10ന് ഇരുവരെയും റിമാന്‍ഡ് ചെയ്തു. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ ചെയ്യാന്‍ ഏതാനും മണിക്കൂറുകള്‍ പുറത്തിറങ്ങിയത് ഒഴിച്ചാല്‍ അന്നു മുതല്‍ പള്‍സര്‍ സുനി ജയിലിലാണ്.

Tags:    

Similar News