'എന്നിട്ട് പേര് 'സേഫ്റ്റി'..'; അമിത വേഗതയിലെത്തി; ബൈക്കിൽ ഇടിച്ച് റോഡിലൂടെ പത്ത് മീറ്ററോളം വലിച്ചിഴച്ചു; അപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വഴിത്തിരിവ്; ഡ്രൈവർക്കെതിരെ കേസെടുത്തു
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർത്ഥിയുടെ ജീവനെടുത്ത അപകടത്തിൽ വഴിത്തിരിവ്. സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. 'സേഫ്റ്റി' എന്ന സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും അപകടകകരമായ രീതിയിൽ വാഹനം ഓടിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പേരാമ്പ്ര ഡിഗ്നിറ്റി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഷാദിൽ ഇന്നലെയാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോവുന്ന ബസാണ് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് പള്ളിക്കു സമീപം ബൈക്കില്‍ ഇടിച്ചത്.
പരീക്ഷ എഴുതിക്കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഷാദിലിന്റെ ബൈക്കിൽ ഇടിച്ച ശേഷം പത്ത് മീറ്ററോളം ബസ് ഇരുചക്രവാഹനം വലിച്ചിഴച്ചിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവരികയും ചെയ്തിട്ടുണ്ട്.