ആൾട്ടോ കാറിലെ ഡിക്കിയിൽ തിരകളും മാരകായുധങ്ങളും; ബത്തേരിയിൽ ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റിൽ
സുല്‍ത്താന്‍ ബത്തേരി: നിയമവിരുദ്ധമായി കാറില്‍ തിരകളും മാരകായുധങ്ങളും കടത്തിയ സംഭവത്തില്‍ വയനാട്ടിൽ ഒരാൾ കൂടി പിടിയിൽ. ബത്തേരി പൊലീസാണ് 31കാരനെ പിടികൂടിയത്. ഒളിവിലായിരുന്ന ബത്തേരി പുത്തന്‍കുന്ന് കോടതിപ്പടി പാലപ്പെട്ടി വീട്ടില്‍ സഞ്ജു എന്ന സംജാദിനെയാണ് എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാനന്തവാടിയില്‍ നിന്ന് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണ്.
വയനാട്ടിലേക്കുള്ള പ്രവേശനം നിഷേധിച്ചുള്ള ഉത്തരവ് ലംഘിച്ചാണ് ഇയാള്‍ കുറ്റകൃത്യത്തിലേര്‍പ്പെട്ടത്. ഇതോടെ കേസിലുള്‍പ്പെട്ട നാല് പേരും അറസ്റ്റിലായി. കല്‍പ്പറ്റ ചൊക്ലി വീട്ടില്‍ സെയ്ദ് (41), മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ ചാലോടിയില്‍ വീട്ടില്‍ അജ്മല്‍ അനീഷ് എന്ന അജു (20), പള്ളിയാല്‍ വീട്ടില്‍ പി നസീഫ് എന്ന ബാബുമോന്‍ (26) എന്നിവരാണ് മുന്‍പ് പിടിയിലായവര്‍.