സത്യമായിട്ടും ഇപ്പൊ..എനിക്ക് ലഹരി കച്ചവടമില്ല..; യുവാവിന്റെ വാക്കുകൾ കേട്ട് ദേഷ്യം; സഹികെട്ട് നല്ല ഇടിപൊട്ടി; കണ്ണിനും മൂക്കിനും പരിക്ക്; പ്രതിയെ പൊക്കി പോലീസ്
മലപ്പുറം: എരമംഗലം കളത്തിൽപടിയിൽ കൂട്ടുകാരനിൽ നിന്ന് എം.ഡി.എം.എ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. എരമംഗലം നാക്കോല സ്വദേശി അബ്ദുസ്സമദിനെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. എരമംഗലം കളത്തിൽപടി സ്വദേശി സാലിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ലഹരിമരുന്ന് ആവശ്യപ്പെട്ട് സാലിയെ സമീപിച്ച അബ്ദുസ്സമദ്, അത് വാങ്ങി നൽകിയില്ലെങ്കിൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. സാലിയുടെ കൂട്ടുകാരന് ലഹരിക്കച്ചവടമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് പ്രതി പ്രകോപിതനായി സാലിയെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ സാലിയുടെ വലത് കണ്ണിന് താഴെയും മൂക്കിലുമായി പരിക്കേറ്റിട്ടുണ്ട്.
അബ്ദുസ്സമദ് ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ കുന്നംകുളം, ഗുരുവായൂർ, പെരുമ്പടപ്പ് സ്റ്റേഷനുകളിലായി ഒമ്പതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പെരുമ്പടപ്പ് സി.ഐ. സി.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.