'വാ..മക്കളെ പോകാം..'; കേഴമാനിനെ കുരുക്കുവച്ച് പിടികൂടി; ഇറച്ചിയാക്കുന്നതിനിടെ സഹോദരങ്ങളെ കൈയ്യോടെ പൊക്കി വനം വകുപ്പ്

Update: 2025-10-23 15:57 GMT

വയനാട്: വയനാട്ടിൽ വനത്തിനുള്ളിൽ കേബിൾ കുരുക്ക് ഉപയോഗിച്ച് കേഴമാനെ പിടികൂടി ഇറച്ചിയാക്കുന്നതിനിടെ സഹോദരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. പുൽപ്പള്ളി പെരിക്കല്ലൂർ പാതിരി റിസർവ് വനത്തിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. സ്ഥിരമായി വനത്തിൽ കുരുക്ക് സ്ഥാപിച്ച് മാനുകളെ വേട്ടയാടി ഇറച്ചിയാക്കുകയായിരുന്നു പ്രതികളെന്ന് കണ്ടെത്തി.

പാതിരി മാവിൻചുവട് സ്വദേശികളായ തടത്തിൽ ബെന്നി (54), തടത്തിൽ റെജി തോമസ് (57) എന്നിവരെയാണ് പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ രാത്രികാല പരിശോധന സംഘം പിടികൂടിയത്. ഇവരിൽ നിന്ന് പത്ത് കിലോയോളം കേഴമാനിന്റെ ഇറച്ചി, കത്തികൾ, ഹെഡ്‌ലൈറ്റുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പുൽപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിജേഷിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ പി.എസ്. ശ്രീജിത്ത്, കെ.കെ. ജോജിഷ്, ടി.ആർ. പ്രഭീഷ്.ടി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മാനുകളുടെ തലയും തോലും മറ്റ് അവശിഷ്ടങ്ങളും, വേട്ടയ്ക്ക് ഉപയോഗിച്ച കേബിൾ കുരുക്കുകളും കണ്ടെടുത്തു. അറസ്റ്റിലായ പ്രതികളെ സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News