രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന; കേസിൽ ബസിലെ കിളി അറസ്റ്റിൽ
തൃശൂര്‍: ജോലിയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ പൊക്കി എക്സൈസ്. ബസിലെ കണ്ടക്ടര്‍ തൃശൂര്‍ വലപ്പാട് മുത്തങ്ങാടി എടച്ചാലിൽ വീട്ടിൽ പ്രഭുവിനെയാണ് വാടാനപ്പള്ളി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കും മറ്റും 500 രൂപക്കാണ് ചെറിയ പൊതി കഞ്ചാവ് ഇയാള്‍ വില്പന നടത്തിവന്നിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന ഇയാല്‍ സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വീടിന് സമീപത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചതിൽ നിന്നാണ് കഞ്ചാവ് പാക്കറ്റുകള്‍ ഒടുവിൽ കണ്ടെത്തിയത്.