പോക്‌സോ കേസിൽ വീട്ടിലെത്തി അറസ്റ്റ് ചെയ്തു; കൊണ്ടുപോകുന്നതിനിടെ ജീപ്പിൽ നിന്നും ഇറങ്ങിയോടി യുവാവ്; പോലീസും പുറകേയോടി; ഒടുവിൽ പാതിവഴിയിൽ സാഹസിക ഇടപെടൽ; പ്രതിയെ പൊക്കി
കോഴിക്കോട്: പോക്‌സോ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ പിന്നാലെ ഓടിച്ചിട്ട് പിടികൂടി പോലീസ് ധൈര്യം. കോഴിക്കോട് പേരാമ്പ്ര പോലീസാണ് പ്രതിയെ അരക്കിലോമിറ്ററോളം ദൂരം പുറകേയോടി പിടികൂടിയത്.
കാവുന്തറ മീത്തലെ പുതിയോട്ടില്‍ അനസി(34)നെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്. പ്ലസ് ടു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ ജംഷീദിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി എടുത്തത്.
എസ്‌ഐ ഷമീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ ഇയാളുടെ കാവുന്തറയിലെ വീട്ടില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. ഇവിടെ നിന്ന് പൊലീസ് വാഹനത്തില്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ചെമ്മലപ്പുറം എന്ന സ്ഥലത്ത് വച്ച് അനസ് ജീപ്പില്‍ നിന്ന് ഇറങ്ങിയോടിയത്.
സമീപത്തെ പറമ്പിലേക്ക് ഓടിക്കയറിയ പ്രതിക്ക് പിന്നാലെ എസ്.സി. പി.ഒ സുനില്‍ കുമാറും ഓടി. അരക്കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷമാണ് സാഹസികമായി അനസിനെ കീഴ്‌പ്പെടുത്താൻ സാധിച്ചത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ സുനില്‍ കുമാറിന്റെ കാലിനും നടുവിനും പരിക്ക് പറ്റിയിട്ടുണ്ട്. പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.