ഹോട്ടല്‍ മോഷണ കേസിൽ ജാമ്യം നേടി മുങ്ങി; കോടതിയെ വട്ടം ചുറ്റിച്ചത് 18 വര്‍ഷം; പേര് മാറ്റി വിവാഹവും കഴിച്ച് സുഖജീവിതം; ഒടുവില്‍ പ്രതി സക്കീർ കുടുങ്ങി; കൈയ്യോടെ പൊക്കി പോലീസ്
കോഴിക്കോട്: കോഴിക്കോട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പതിനെട്ട് വർഷങ്ങൾക്ക് ശേഷം പിടിയിലായി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങിയ കോഴിക്കോട് കക്കയം സ്വദേശി മമ്പാട് വീട്ടില്‍ സിപി സക്കീര്‍ ആണ് അറസ്റ്റിലായത്. പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡാണ് പ്രതി സക്കീറിനെ വലയിൽ കുടുക്കിയത്.
2006ല്‍ കക്കോടിയിലെ അനുരൂപ് ഹോട്ടല്‍ തകര്‍ത്ത് മോഷണം നടത്തിയ കേസിലായിരുന്നു സക്കീറിനെ കോടതി റിമാന്റ് ചെയ്തത്. എന്നാല്‍ പിന്നീട് ജാമ്യം നേടിയ ഇയാള്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. അതിനിടയില്‍ മറ്റൊരു പേരില്‍ നിലമ്പൂര്‍ ഭാഗത്ത് നിന്ന് വിവാഹവും കഴിച്ചു.
കുടുംബവുമായി താമസിച്ച് വരുന്നതിനിടയിലാണ് പിടിയിലാകുന്നത്. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, ഷഹീര്‍ പെരുമണ്ണ, പ്രശാന്ത് കിഷോര്‍, ഷാഫി പറമ്പത്ത്, ജിനേഷ് ചൂലൂര്‍, രാകേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് സക്കീറിനെ അറസ്റ്റ് ചെയ്തത്.