വിൽപ്പനയ്ക്കായി കൊണ്ടുവന്ന രാസലഹരിയുമായി യുവാവ് പിടിയിൽ; വള്ളിക്കുന്നത്തുകാരനെ വലയിലാക്കിയത് ഒരു മാസത്തെ നിരീക്ഷണത്തിനൊടുവിൽ; പിടിച്ചെടുത്തത് 5 ഗ്രാം എംഡിഎംഎ
ആലപ്പുഴ: വള്ളികുന്നത്ത് രാസലഹരിയായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. വള്ളികുന്നം കടുവിനാൽ സ്വദേശിയായ യുവാവിനെയാണ് 5 ഗ്രാം എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളികുന്നം കടുവിനാൽ വിജയാ ഭവനിൽ വിജയാനന്ദന്റെ മകൻ ആദർശ് (32) ആണ് പിടിയിലായത്. ഇയാൾ യാത്ര ചെയ്തിരുന്ന ബൈക്കും പിടിച്ചെടുത്തു. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വള്ളികുന്നം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. കരുനാഗപ്പള്ളിയിൽ നിന്നാണ് ഇയാൾ എംഡിഎംഎ വാങ്ങിയതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മാസങ്ങളായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഈ മേഖലകളിൽ നിന്ന് കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കൾ പിടികൂടിയിരുന്നു.
സംസ്ഥാന പൊലീസ് മേധാവിയുടെ 'ഓപ്പറേഷൻ ഡി-ഹണ്ട്' പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരമാണ് ലഹരി വിരുദ്ധ സ്ക്വാഡും വള്ളികുന്നം പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്. നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ ഡിവൈഎസ്‌പി ബിനുകുമാർ എംകെയുടെ നേതൃത്വത്തിലുള്ള വള്ളികുന്നം പൊലീസ് സംഘവുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വള്ളികുന്നം ഇൻസ്പെക്ടർ ജയൻ ടിഎൽ, എസ് ഐ ദിജേഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.