ബലാത്സംഗക്കേസ്; നടൻ സിദ്ധിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി; സത്യവാങ്മൂലം നല്‍കാൻ സമയം വേണമെന്ന് നടൻ; അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും

Update: 2024-10-22 07:23 GMT

ദില്ലി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് രണ്ടാഴ്ച കൂടി തുടരുമെന്നും സുപ്രീം കോടതി അറിയിച്ചു. എട്ട് കൊല്ലം കാലതാമസം എങ്ങനെ വന്നുവെന്ന് കോടതി ചോദിച്ചു. സൂപ്പർസ്റ്റാറിനെതിരെ പരാതി നല്‍കാൻ മടിക്കുമെന്നാണ് പരാതിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചത്.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയില്‍ വാദിച്ചത്. സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലത്തിന് എതിർ സത്യവാങ്മൂലം നല്‍കാൻ സമയം വേണമെന്ന് സിദ്ദിഖ് കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകർ വി ഗിരിയാണ് ഹാജരായത്.

പഴയ ഫോണുകൾ തന്‍റെ കൈവശമില്ല. ഐപാഡ് ഉപയോഗിക്കുന്നില്ല. പോലീസ് തന്നെ നിയമവിരുദ്ധമായാണ് പിന്തുടരുന്നത്. ഇത് സംബന്ധിച്ച് താൻ പരാതി നൽകിയതായും നടൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

സ്വകാര്യ വാഹനങ്ങളിൽ അജ്ഞാതരായ ചിലർ തന്നെയും, തന്റെ കുടുംബ അംഗങ്ങളെയും പിന്തുടർന്നു. ഇത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചതിനെ തുടർന്നാണെന്നും ആരോപിക്കുന്നു. സിദ്ദിഖ് നൽകിയ പരാതിയിൽ പോലീസ് നൽകിയ രേഖമൂലമുള്ള മറുപടിയും അധിക സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ട്.

അതേസമയം, കേസ് ഇന്ന് പരിഗണിക്കാനിരിക്കെ ഇന്നലെയാണ് സിദ്ദിഖ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായെന്നും പോലീസ് ആവശ്യപ്പെട്ടതിൽ തന്റെ കൈവശമുള്ള തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറിയെന്നുമായിരുന്നു സിദ്ദിഖിന്‍റെ സത്യവാങ്മൂലം.

Tags:    

Similar News