കോതമംഗലത്ത് കാട്ടാന: കെട്ടിയിട്ടിരുന്ന വളര്‍ത്തുപോത്തിനെ ചവിട്ടിക്കൊന്നു

Update: 2026-02-21 08:49 GMT

കോതമംഗലം: പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ വെറ്റിലപ്പാറയില്‍ കാട്ടാനക്കൂട്ടം വളര്‍ത്തുപോത്തിനെ ചവിട്ടിക്കൊന്നു. വെറ്റിലപ്പാറ തുടുമ്മേല്‍ ബെന്നിയുടെ പോത്താണ് ചത്തത്. റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിട്ടിരുന്ന പോത്തിനെ രാത്രിയിലെത്തിയ ആനക്കൂട്ടം ആക്രമിക്കുകയായിരുന്നു.

കെട്ടിയിട്ടിരുന്നതിനാല്‍ ആനകളുടെ മുന്നില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ പോത്തിന് സാധിച്ചില്ല. പുലര്‍ച്ചെ തോട്ടത്തിലെത്തിയപ്പോഴാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ പോത്തിനെ കണ്ടെത്തിയത്. പ്രദേശത്ത് കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

നിലവിലുള്ള ഫെന്‍സിങ് സംവിധാനങ്ങള്‍ വന്യമൃഗങ്ങളെ തടയാന്‍ പര്യാപ്തമല്ലെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന മൃഗങ്ങളെ തുരത്താന്‍ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും, ഉപജീവനമാര്‍ഗമായ പോത്തിനെ നഷ്ടപ്പെട്ട ബെന്നിക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വന്യമൃഗശല്യം പരിഹരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.

Similar News