വയനാട്ടിൽ പുള്ളിമാനിനെ കെണിവെച്ച് പിടിച്ച് ഇറച്ചിയാക്കാൻ ശ്രമം; വനംവകുപ്പിന്റെ പിടിയിലായത് ആറംഗസംഘം
വയനാട്: വയനാട്ടിൽ പുള്ളിമാനിനെ കെണിവെച്ച് പിടിച്ച് ഇറച്ചിയാക്കാൻ ശ്രമിച്ച ആറംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. ഇരുളം വെളുത്തേരിക്കുന്ന് ഉന്നതി സ്വദേശികളായ സനീഷ് (23), അപ്പു (60), ബിനീഷ് കുമാർ (29), രാജൻ (55) എന്നിവരും പിലാക്കാവ് സ്വദേശികളായ തറാട്ട് പ്രജിത്ത് (26), മീത്തയിൽ അജേഷ് (27) എന്നിവരുമാണ് അറസ്റ്റിലായത്. പുൽപ്പള്ളിക്ക് സമീപം ചേലക്കൊല്ലി വനമേഖലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ നിന്ന് വലിയ അളവിൽ മാനിറച്ചിയും വേട്ടയ്ക്ക് ഉപയോഗിച്ച കത്തികളും കുരുക്കുകളും കണ്ടെടുത്തു.
ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചേലക്കൊല്ലി വനമേഖലയിൽ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. വയനാട്ടിൽ വന്യമൃഗവേട്ട വർധിച്ചു വരുന്ന സാഹചര്യത്തിൽ വനംവകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ പുൽപ്പള്ളി മേഖലയിൽ മാത്രം മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് പുറമെയാണ് ഇപ്പോൾ നടന്ന അറസ്റ്റ്.
ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.വി. സുന്ദരേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എസ്. അജീഷ്, എം.എസ്. സത്യൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.