ബാറുടമകളില്‍ നിന്നും വാങ്ങിയ മാസപ്പടി: വിജിലന്‍സിനെ കണ്ടതോടെ പണം വലിച്ചെറിഞ്ഞ് രക്ഷപെടാന്‍ ശ്രമം; ചാലക്കുടിയില്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പിടിയില്‍

ബാറുടമകളില്‍ നിന്നും വാങ്ങിയ മാസപ്പടി

Update: 2025-12-23 04:09 GMT

തൃശൂര്‍: ബാറുടമകളില്‍ നിന്നും കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും മാസപ്പടിയായി വാങ്ങിയ പണവുമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. ചാലക്കുടി റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിനെയാണ് വിജിലന്‍സ് സംഘം പാലിയേക്കരയില്‍ വെച്ച് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 32,500 രൂപയും വിജിലന്‍സ് പിടികൂടി.

ഇന്നലെ വൈകിട്ട് ആറുമണിയോടെ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം വെച്ചാണ് ഹരീഷ് സഞ്ചരിച്ചിരുന്ന കാര്‍ വിജിലന്‍സ് തടഞ്ഞത്. അന്വേഷണസംഘത്തെ കണ്ടയുടന്‍ കയ്യിലുണ്ടായിരുന്ന പണം ഹരീഷ് കാറിന് പുറത്തേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പണം കണ്ടെത്തുകയും ഹരീഷിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ചാലക്കുടി പരിധിയിലുള്ള ബാറുകളില്‍ നിന്നും കള്ളുഷാപ്പുകളില്‍ നിന്നും ഇന്‍സ്‌പെക്ടര്‍ കൃത്യമായി മാസപ്പടി കൈപ്പറ്റാറുണ്ടെന്ന് വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് കാറില്‍ പോകുന്ന ദിവസങ്ങളിലാണ് പണം ശേഖരിക്കാറുള്ളതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് ഹരീഷ് വലയിലായത്.

Tags:    

Similar News