സ്വര്‍ണ്ണക്കവര്‍ച്ച, കുഴല്‍പണം തട്ടല്‍ കേസിലെ പ്രതിയുടെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ റെയ്ഡ്; കണ്ടെടുത്തത് മാരകായുധങ്ങളും കഞ്ചാവും; കോയിപ്രത്തുകാരന്‍ ലിബിനെ അറസ്റ്റ് ചെയ്ത് പോലീസ്

സ്വര്‍ണ്ണക്കവര്‍ച്ച, കുഴല്‍പണം തട്ടല്‍ കേസിലെ പ്രതിയുടെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ റെയ്ഡ്

Update: 2025-02-20 14:43 GMT

പത്തനംതിട്ട: പീച്ചി സ്വര്‍ണ്ണക്കവര്‍ച്ചാകേസിലെയും, കൂത്തുപറമ്പ് കുഴല്‍പണം തട്ടിയെടുക്കല്‍ കേസിലെയും പ്രതിയുടെ വീട്ടില്‍ നിന്നും മാരകായുധങ്ങളും കഞ്ചാവും പോലീസ് പിടിച്ചെടുത്തു. പ്രതിയായ കോയിപ്രം പുല്ലാട് പുരയിടത്തുംകാവ് ദ്വാരക വീട്ടില്‍ ചിക്കു എന്ന ലിബിന്‍( 31) ആണ് വയനാട് ക്രൈംബ്രാഞ്ചിന്റെയും കോയിപ്രം പോലീസിന്റെയും ഡാന്‍സാഫിന്റെയും സംയുക്ത പരിശോധനയില്‍ അറസ്റ്റിലായത്.ഇന്നലെ വൈകിട്ട് 4:30 ഓടെ വയനാട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സുരേഷ് ബാബുവും സംഘവും കൂത്തുപറമ്പ് ജെ എഫ് എം കോടതിയുടെ സെര്‍ച്ച് വാറന്റ് പ്രകാരം, വീട് പരിശോധിക്കവേ കിടപ്പ് മുറിയിലെ ഷെല്‍ഫില്‍ നിന്നും 2.90 ഗ്രാം കഞ്ചാവും, കഞ്ചാവ് ഉപയോഗിക്കാനുള്ള 4 പൊതി പ്രത്യേക പേപ്പറും, പഴകി തുരുമ്പിച്ച ഒരു എയര്‍ പിസ്റ്റളും, ഓണ്‍ലൈനില്‍ നിന്നും വാങ്ങിയ വിവിധ രൂപത്തിലിലുള്ള കത്തികളും, ചെയിന്‍, ഇരുമ്പ്മഴു, പതിനെട്ടര ഇഞ്ച് നീളം ഉള്ള വടിവാള്‍ എന്നിവയും കണ്ടെടുത്തു.

കുഴല്‍പണം തട്ടിയെടുത്ത കേസിലെ 16-ാം പ്രതിയും, സ്വര്‍ണ്ണ കവര്‍ച്ചാ കേസിലെ മൂന്നാം പ്രതിയുമായ ലിബിന്‍, ഇപ്പോള്‍ ജാമ്യത്തിലാണ്. ഈ കേസുകള്‍ വയനാട് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. പരിശോധനയുടെ വിവരം ക്രൈംബ്രാഞ്ച്, ജില്ലാ പോലീസ് മേധാവിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍, കോയിപ്രം പോലീസും ഡാന്‍സാഫ് സംഘവും സ്ഥലത്തെത്തി പരിശോധനയില്‍ പങ്കെടുത്തു. തുടര്‍ന്ന്, കണ്ടെടുത്ത ആയുധങ്ങളും കഞ്ചാവും പ്രതിയെയും കോയിപ്രം പോലീസിന് കൈമാറി. തുടര്‍ന്ന്, പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയുടെ പേരില്‍ കോട്ടയം ഗാന്ധിനഗര്‍ പോലീസിലും, കോയിപ്രം, തിരുവല്ല പോലീസ് സ്റ്റേഷനുകളിലും വേറെയും കേസുകളുണ്ട്.

പ്രതിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി, കഞ്ചാവ് ചെങ്ങന്നൂരുള്ള അതിഥി തൊഴിലാളിയുടെ കയ്യില്‍ നിന്നും വാങ്ങിയതാണെന്ന് പറഞ്ഞുവെങ്കിലും പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ആയുധങ്ങളെപ്പറ്റിയും, ഇയാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News