ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നും സാധനങ്ങള്‍മോഷ്ടിച്ചുകടത്താന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നും സാധനങ്ങള്‍മോഷ്ടിച്ചുകടത്താന്‍ ശ്രമം

Update: 2025-05-14 17:44 GMT

റാന്നി: പഴവങ്ങാടി ഇട്ടിയപ്പാറയിലെ ആളൊഴിഞ്ഞ പഴയ വീട്ടില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പിടികൂടി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. രണ്ടും മൂന്നും പ്രതികളായ റാന്നി മന്ദിരം പാറയ്ക്കല്‍ കോളനിയില്‍ ഓമന നിവാസ് വീട്ടില്‍ ഷൈജു എന്ന കെ. അനീഷ് കുമാര്‍ (38), പഴവങ്ങാടി കരികുളം മുക്കാലുമണ്‍ പുലയകുന്നില്‍ സിബി ഇടിക്കുള (38) എന്നിവരാണ് അറസ്റ്റിലായത്.

അങ്ങാടി മേനാംതോട്ടം ആശാരിമുറിയില്‍ എബ്രഹാമിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പാറയില്‍ വീട്ടില്‍ 13 ന് രാവിലെ ഒമ്പതിനാണ് മോഷണം നടന്നത്. താമസമില്ലാതെ കിടക്കുന്ന വീട്ടില്‍ ആളനക്കം കേട്ടപ്പോള്‍ അയല്‍വാസികള്‍ ശ്രദ്ധിച്ചിരുന്നു. നാട്ടുകാരെ വിളിച്ചുകൂട്ടി പോയി നോക്കിയപ്പോള്‍ രണ്ട് ചാക്കുകെട്ടുകളുമായി മൂന്നുപേര്‍ വീട്ടില്‍ നിന്നും ഇറങ്ങിപോകുന്നത് കണ്ടു. ആളുകളെ കണ്ട് മോഷ്ടാക്കള്‍ ചാക്കുകള്‍ ഉപേക്ഷിച്ചു കടക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ അയല്‍വാസികള്‍ എബ്രഹാമിനെ വിളിച്ചറിയിച്ചു. അദ്ദേഹം കൂടിയെത്തി മോഷ്ടാക്കളെ തടഞ്ഞു വയ്ക്കുകയായിരുന്നു. ഒരാള്‍ സ്ഥലത്തുനിന്നും ഓടിപ്പോയി. പോലീസ് എത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ട

പിന്‍വാതില്‍ കുത്തിത്തുറന്നു കയറി കിടപ്പു മുറിയിലെ സീലിംഗ് പൊളിച്ച് അതിലെ അലൂമിനിയം ഫ്രെയിമുകള്‍ ഇളക്കിയെടുത്തു. വീടിനുള്ളില്‍ സൂക്ഷിച്ച കിണറിന്റെ കപ്പിയും, അടുക്കളയിലെ അലൂമിനിയം പാത്രങ്ങളും മോഷ്ടിച്ചു. ആകെ 5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മോഷ്ടിച്ച സാധനങ്ങള്‍ രണ്ട് ചാക്കുകെട്ടുകളിലാക്കി കൊണ്ടുപോകുവാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. മൂന്നാമനായുള്ള തെരച്ചില്‍ വ്യാപകമാക്കി. സ്ഥലത്തുനിന്നും കണ്ടെടുത്ത രണ്ട് ചാക്കുകളിലെ മോഷണവസ്തുക്കള്‍ പോലീസ് ബന്തവസ്സിലെടുത്തു. പ്രതികളെ റാന്നി കോടതിയില്‍ ഹാജരാക്കി, തുടര്‍ന്ന്, റിമാന്‍ഡ് ചെയ്തു.

Tags:    

Similar News