പത്തനംതിട്ടയില്‍ നിരവധി കേസുകളില്‍ പ്രതിയായ കൊടും ക്രിമിനലിനെ ഒരുവര്‍ഷത്തെ കരുതല്‍ തടങ്കലിലാക്കി

പത്തനംതിട്ടയില്‍ നിരവധി കേസുകളില്‍ പ്രതിയായ കൊടും ക്രിമിനലിനെ ഒരുവര്‍ഷത്തെ കരുതല്‍ തടങ്കലിലാക്കി

Update: 2025-05-28 16:48 GMT

പത്തനംതിട്ട: വധശ്രമം ഉള്‍പ്പെടെ 25 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. ഇരട്ട സഹോദരന്‍ മായാസെനൊപ്പം നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ചെന്നിര്‍ക്കര പ്രക്കാനം ആത്രപ്പാട് കുന്നുംപുറത്ത് വീട്ടില്‍ ശേഷാസെനെ (34) യാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഇലവുംതിട്ട പോലീസ് കരുതല്‍ തടങ്കലില്‍ തിരുവനന്തപുരം സെന്‍ട്രല്‍ അടച്ചത്. മായസെനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതോയായി നിയമനടപടികള്‍ നേരിട്ടുവരികയാണ്.

കാപ്പ നിയമം വകുപ്പ് 2 പി (ശശ) പ്രകാരം അറിയപ്പെടുന്ന റൗഡിയാണ് ശേഷാസെന്‍. ഇയാള്‍ക്കെതിരെ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കല്‍ ഉത്തരവിനായി ഇലവുവുംതിട്ട എസ് എച്ച് ഓയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഏപ്രില്‍ 24 ന് ജില്ലാ പോലീസ് മേധാവി ശുപാര്‍ശ ജില്ലാ കളക്ടര്‍ക്ക് അയച്ചിരുന്നു. മേയ് 21 ന് ഇതുസംബന്ധിച്ച അധികറിപ്പോര്‍ട്ട് കൂടി സമര്‍പ്പിച്ചു. തുടര്‍ന്ന്, 26 ന് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

2010 മുതല്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 25 ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാപ്പ നിയമം വകുപ്പ് 3(i) അനുസരിച്ച് ഇയാള്‍ക്കെതിരെ 2023 ല്‍ കരുതല്‍ തടങ്കല്‍ ഉത്തരവുണ്ടായിരുന്നു. 2023 ജനുവരി 6 ന് തടങ്കലില്‍ അടയ്ക്കപ്പെട്ട ഇയാളെ, ചില സാങ്കേതിക കാരണങ്ങളാല്‍ ഉത്തരവ് റദ്ദാക്കപ്പെട്ടതിനാല്‍ മോചിപ്പിച്ചു. പിന്നീട്, അറിയപ്പെടുന്ന ഗൂണ്ടയായി പരിഗണിച്ച് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവിനായി ജില്ലാ പോലീസ് മേധാവി നല്‍കിയ ശുപാര്‍ശ പ്രകാരം ആ വര്‍ഷം മേയ് 26 ന് കളക്ടര്‍ അനുകൂല ഉത്തരവിട്ടു. തുടര്‍ന്ന് മേയ് 31 ന് ആറു മാസത്തേക്ക് ജയിലില്‍ അടച്ചു. ഡിസംബര്‍ ഒന്നിന് ജാമ്യത്തിലിറങ്ങിയ ഇയാള്‍, കുറ്റകൃത്യങ്ങള്‍ തുടര്‍ന്നു. ഈ സാഹചര്യത്തില്‍ 2024 ഒക്ടോബര്‍ 5 ന് പുതിയ ശുപാര്‍ശ കളക്ടര്‍ക്ക് അയച്ചു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ അനുകൂല ഉത്തരവുണ്ടായില്ല.

പിന്നീട് ഈവര്‍ഷം ഏപ്രില്‍ 24 ന് അയച്ച ശുപാര്‍ശ പരിഗണിച്ച് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അടിപിടി, വധശ്രമം, വീട് കയറിയുള്ള ആക്രമണം, വാഹനം നശിപ്പിക്കല്‍, സംഘം ചേര്‍ന്നുള്ള ആക്രമണം, സ്ത്രീകള്‍ക്കെതിരായ ആക്രമണം, കഞ്ചാവ് കച്ചവടം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് എടുത്ത ഒമ്പത് കേസുകളാണ് ഇത്തവണ ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയത്. ഇവയില്‍ എട്ടു കേസുകളും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ വിചാരണയിലാണ്, ഒരെണ്ണം അന്വേഷണാവസ്ഥയിലും. ആറന്മുള ഇലവുംതിട്ട പന്തളം എന്നീ സ്റ്റേഷനുകളിലേതാണ് ഈ കേസുകള്‍. കൂടാതെ, പത്തനംതിട്ട ചിറ്റാര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലുമായി ആകെ 25 ഓളം ഗൗരവതരമായ കുറ്റകൃത്യങ്ങളില്‍ ഇരട്ട സഹോദരനോടൊപ്പവും അല്ലാതെയും ഉള്‍പ്പെട്ട ശേഷാസെന്‍, പലതവണ അടൂര്‍ എസ് ഡി എം കോടതിയില്‍ നല്ലനടപ്പ് നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്.

2019 ല്‍ കോടതിയില്‍ ബോണ്ട് വയ്ക്കാന്‍ കൂട്ടാക്കിയില്ല, തുടര്‍ന്ന് 2021 ല്‍ പോലീസ് നടപടിയെതുടര്‍ന്ന് എസ് ഡി എം കോടതി വിചാരണ നടത്തി ഒരു വര്‍ഷത്തേക്ക് ബോണ്ട് ഉത്തരവായെങ്കിലും, വ്യവസ്ഥ ലംഘിച്ച് കേസില്‍ പെട്ടു.എസ് എച്ച് ഓയുടെ അപേക്ഷ പ്രകാരം കോടതി ഒരുവര്‍ഷത്തേക്ക് ബോണ്ട് പുതുക്കി ഉത്തരവായി. എന്നാല്‍ പിന്നീട് കേസില്‍ ഇയാള്‍ പ്രതിയായി. വീട്ടില്‍ നിന്നും 2.342 കിലോ കഞ്ചാവ്, പത്തനംതിട്ട എക്‌സൈസ് പിടികൂടിയതാണ് ഈ കേസ്. ഇത് സംബന്ധിച്ച് ഇലവുംതിട്ട പോലീസ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് 2023 ല്‍ കരുതല്‍ തടങ്കലിലായത്. ഏറ്റവും ഒടുവിലെ കേസില്‍ ഇലവുംതിട്ട പോലീസ് പിടികൂടിയതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരുവനന്തപുരം ജില്ലാ ജയിലില്‍ പാര്‍പ്പിച്ചുവരുന്ന ശേഷാസെനെ അവിടെ എത്തി പോലീസ് ഇന്ന് ഉത്തരവ് നടപ്പാക്കി.തുടര്‍ന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Tags:    

Similar News