അടച്ചിട്ട വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്ടിച്ചു; 12.39 ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടം; രണ്ടു പ്രതികള്‍ പിടിയില്‍; കീഴ്വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് കൊടും ക്രിമിനലുകളെ

കീഴ്വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് കൊടും ക്രിമിനലുകളെ

Update: 2025-06-02 17:10 GMT

മല്ലപ്പള്ളി: അടച്ചിട്ട വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ച കേസില്‍ കൊടുംക്രിമിനല്‍ ഉള്‍പ്പെടെ രണ്ടുപേരെ കീഴ്വായ്പ്പൂര്‍ പോലീസ് പിടികൂടി. നെയ്യാറ്റിന്‍കര പള്ളിച്ചല്‍ ഭഗവതിനട വട്ടവിളപുത്തന്‍ വീട്ടില്‍ അനില്‍കുമാര്‍ (44), പേരൂര്‍ക്കട കുടപ്പനക്കുന്ന് ജെപി ലെയ്ന്‍ പുല്ലുകുളം വീട്ടില്‍ ബിജു കുമാര്‍ (43)എന്നിവരെയാണ് തന്ത്രപരമായി വലയിലാക്കിയത്.

കഴിഞ്ഞ 15 ന് രാവിലെ 10 നും 17 ന് വൈകിട്ട് അഞ്ചിനുമിടയിലുള്ള സമയത്ത് കുന്നന്താനം കല്ലുങ്കല്‍ നെടുങ്ങാടപ്പള്ളി കിഴക്കയില്‍ മത്തായിയുടെ വീട്ടിലാണ് മോഷണം നടന്നത്. മത്തായിയും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസം. രണ്ടു മക്കളും വിദേശത്താണ്. 15 ന് ഇവര്‍ കഴക്കൂട്ടത്തെ ബന്ധുവീട്ടില്‍ പോയിരുന്നു.

17 ന് വൈകിട്ട് അഞ്ചോടെയാണ് തിരിച്ചെത്തിയത്. വീടിന്റെ മുന്‍ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. കിടപ്പുമുറിയിലെ അലമാരകള്‍ കുത്തിത്തുറന്ന് തുണികളും ബാഗുകളും മറ്റും വാരിവലിച്ച് പുറത്തിട്ടിരുന്നു. അതിഥികള്‍ക്കുള്ള മുറിയിലെ രണ്ട് തടി അലമാരകളും തുറന്നിട്ട് തുണികളും മറ്റും വാരി പുറത്തിട്ടതായി കണ്ടു. മോഷണം നടന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അയല്‍വാസികളോട് വിവരം പറഞ്ഞു.

16 ന് അര്‍ധരാത്രിക്ക് ശേഷം പട്ടികള്‍ കുരച്ചു ബഹളമുണ്ടാക്കിയതായി അറിഞ്ഞു. വീട്ടില്‍ പരിശോധന നടത്തിയ വൃദ്ധ ദമ്പതികള്‍ക്ക് സ്വര്‍ണാഭരണങ്ങളും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷണം പോയെന്ന് വ്യക്തമായി. കിടപ്പുമുറിയിലെ സ്റ്റീല്‍, ഭിത്തി അലമാരകളിലും അതിഥികള്‍ വരുമ്പോള്‍ താമസിക്കുന്ന മുറിയിലെ രണ്ട് തടിയലമാരകളിലുമായി സൂക്ഷിച്ചിരുന്ന 20 പവന്‍ സ്വര്‍ണവും ഹാളിലിരുന്ന 10000 രൂപ വിലയുള്ള ലാപ് ടോപ്പും കിടപ്പുമുറിയിലെ തടി അലമാരയിലിരുന്ന 15000 രൂപയുടെ സിസിടിവിയുടെ ഡിവിആറും മോണിറ്ററും 4000 രൂപ വിലവരുന്ന അഞ്ചു വാച്ചുകളും മോഷ്ടിച്ചു. നഷ്ടപ്പെട്ട 160 ഗ്രാം സ്വര്‍ണാഭരണങ്ങളുടെ കൂട്ടത്തില്‍ നാലു സ്വര്‍ണമാലകള്‍ രണ്ട് ലോക്കറ്റ്, അഞ്ചു വളകള്‍, രണ്ട് വിവാഹമോതിരങ്ങള്‍, ആറ് ജോഡി കമ്മലുകള്‍ എന്നിവയാണുള്ളത്. കൂടാതെ, 15,000 രൂപ, 8000 രൂപയുടെ യുഎസ് ഡോളര്‍, 11500 രൂപയുടെ മൂല്യമുള്ള യു എ ഇ ദിര്‍ഹം എന്നിവയും മോഷണം പോയി. ആകെ 12,39,500 രൂപയുടെ മുതല്‍ നഷ്ടപ്പെട്ടു.

കീഴ്വായ്പ്പൂര്‍ പോലീസ് 18 ന് വീട്ടിലെത്തി മത്തായിയുടെ ഭാര്യ ലില്ലിയുടെ മൊഴി രേഖപ്പെടുത്തി. വിരലടയാള വിദഗ്ദ്ധര്‍, ശാസ്ത്രീയ അന്വേഷണ സംഘം, ഡോഗ് സ്‌ക്വാഡ് എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെ കീഴ്വായ്പ്പൂര്‍ പോലീസ് മോഷ്ടാക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. വീട്ടിലെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു.

തിരുവല്ല ഡിവൈ.എസ്.പി എസ്.നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ കീഴ്വായ്പ്പൂര്‍ എസ്.എച്ച്.ഓ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തു നിന്നും പ്രതികളെ കസ്റ്റഡിയിലെടുത്തു. പോലീസ് സംഘത്തില്‍ എസ്.ഐ. മനോജ് കുമാര്‍, എസ്.സി. പിഓമാരായ മനോജ്, അഖിലേഷ്, സി.പി.ഓമാരായ ദീപു,വിഷ്ണു, അവിനാഷ്, ടോജോ, അനസ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു, തുടര്‍ന്ന് സംഭവസ്ഥലത്തും മറ്റും എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാനാണ് പോലീസ് നീക്കം.

അനില്‍കുമാര്‍ തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച, മോഷണം മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമം, ആയുധനിയമം ഉള്‍പ്പെടെയുള്ള 17 കേസുകളില്‍ പ്രതിയാണ്. 2005 മുതല്‍ 2021വരെയുള്ള കാലയളവിനിടെ എടുത്ത ക്രിമിനല്‍ കേസുകളാണിവ. ഇവയില്‍ ആറു കേസുകള്‍ കവര്‍ച്ച നടത്തിയതിന് രജിസ്റ്റര്‍ ചെയ്തവയാണ്. നാലു കേസുകള്‍ മോഷണത്തിനെടുത്തതും. മറ്റുള്ളവ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിനും തട്ടിക്കൊണ്ടുപോകലിനും മറ്റും രജിസ്റ്റര്‍ ചെയ്തവവയാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ കാപ്പ കേസ് പ്രതികൂടിയാണ് ഇയാള്‍. രണ്ടാം പ്രതി പോക്സോ ഉള്‍പ്പെടെ മൂന്ന് കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ബാലരാമപുരം നെയ്യാറ്റിന്‍കര, നരുവമ്മൂട് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണിവ.

Tags:    

Similar News