സ്‌കൂട്ടറില്‍ എത്തി വയോധികയുടെ മൂന്നര പവന്റെ മാല കവര്‍ന്നു; സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വാഹന നമ്പര്‍ മനസിലാക്കി പ്രതിയെ പിടികൂടി

സ്‌കൂട്ടറില്‍ എത്തി വയോധികയുടെ മൂന്നര പവന്റെ മാല കവര്‍ന്നു

Update: 2025-06-05 16:30 GMT

പത്തനംതിട്ട: നടന്നുപോയ വയോധികയുടെ പിന്നാലെ സ്‌കൂട്ടറില്‍ സഞ്ചരിച്ചെത്തി കഴുത്തില്‍ കിടന്ന മൂന്നരപ്പവന്‍ സ്വര്‍ണമാല കവര്‍ന്ന മോഷ്ടാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റൂര്‍ വെസ്റ്റോതറ പുന്നവേലില്‍ വീട്ടില്‍ തരുണ്‍ തമ്പി(31) ആണ് പിടിയിലായത്. കഴിഞ്ഞമാസം 24 ന് രാവിലെ 9.30 ന് പൂഴിക്കുന്നില്‍ വച്ചാണ് സംഭവം. ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി പൂച്ചേരിമുക്ക് പൂഴിക്കുന്ന് പബ്ലിക് റോഡിലൂടെ നടന്നുപോയ കോയിപ്രം വരയന്നൂര്‍ കാലായില്‍ പി വി മാത്യുവിന്റെ ഭാര്യ സൂസമ്മമാത്യു(71) വിന്റെ മാലയാണ് മോഷ്ടാവ് പറിച്ചെടുത്ത് കടന്നത്. പൂച്ചേരി ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ യാത്ര ചെയ്തെത്തിയാണ് പ്രതി മാല പറിച്ചെടുത്തത്.

മോഷ്ടാവുമായുള്ള പിടിവലിക്കിടയില്‍ ഇവരുടെ വലതു തോള്‍ ഭാഗത്ത് കഴുത്തിനോട് ചേര്‍ന്ന് ഉരവുണ്ടായി. കള്ളനെ തടഞ്ഞുവെങ്കിലും ശക്തമായി പിടിച്ചു വലിച്ചു മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാലക്ക് രണ്ടര ലക്ഷം രൂപ വില വരും.അന്നുതന്നെ സ്റ്റേഷനിലെത്തി വിവരം പറഞ്ഞ സൂസമ്മ മാത്യുവിന്റെ മൊഴിവാങ്ങി കോയിപ്രം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു, എസ് ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലം മാറിപ്പോയതിനെത്തുടര്‍ന്ന്, എസ് ഐ ബി എസ് ബിജു അന്വേഷണം ഏറ്റെടുത്തു. മോഷ്ടാവ് സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്പരിന്റെ അടിസ്ഥാനത്തില്‍ ആര്‍സി വിവരം പരിശോധിക്കുകയും, കുറ്റൂര്‍ വെസ്റ്റ് ഓതറ പുന്നവേലില്‍ വീട്ടില്‍ തനൂജ് തമ്പിയുടേതാണ് സ്‌കൂട്ടര്‍ എന്ന് കണ്ടെത്തുകയും ചെയ്തു. ഇയാളോട് അന്വേഷിച്ചപ്പോള്‍ ജോലി സംബന്ധമായി എറണാകുളത്താണ് എന്നും, വാഹനം ഇപ്പോള്‍ ജ്യേഷ്ഠനായ തരുണ്‍ തമ്പിയാണ് ഉപയോഗിക്കുന്നത് എന്നും വെളിവായി. അങ്ങനെയാണ് കോയിപ്രം പോലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുത്തേറ്റ് പരിക്ക് പറ്റി 26 മുതല്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് സംഘം അവിടെയെത്തി ഇയാളെ കണ്ടെത്തി. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആവുന്നത് വരെ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. തുടര്‍ന്ന് ഈ മാസം മൂന്നിന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ഇയാളെ വൈകിട്ട് 17.20 ന് കസ്റ്റഡിയിലെടുത്തു. പിന്നീട് സൂസമ്മമാത്യു പ്രതിയെ തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം രാത്രി 11 ന് അറസ്റ്റ് രേഖപ്പെടുത്തി.

ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ പോലീസ്, മാല പണയം വെച്ച പഴയകാവിലെ ധനകാര്യ സ്ഥാപനത്തിലെത്തി കണ്ടെടുത്തു. അ്രൈപസറുടെ സഹായത്തോടെ മാറ്റും തൂക്കവും പരിശോധിച്ചു. സൂസമ്മയെ കാട്ടി തിരിച്ചറിഞ്ഞു. മോഷ്ടാവ് സഞ്ചരിച്ച സ്‌കൂട്ടര്‍ സ്റ്റിക്കറുകള്‍ നീക്കം ചെയ്ത് നശിപ്പിച്ച നിലയില്‍ ഇയാളുടെ വീടിന്റെ ചരിപ്പില്‍ നിന്നും കണ്ടെടുത്തു. ഉപയോഗിച്ച റെയിന്‍കോട്ട് സീറ്റിന് അടിയില്‍ നിന്നും, ഹെല്‍മറ്റ് വാഹനത്തില്‍ തൂക്കിയിട്ടനിലയിലും പോലീസിന് ലഭിച്ചു. പ്രതിയുടെ വിരലടയാളം, വിദഗ്ദ്ധരുടെ സഹായത്തോടെ ശേഖരിച്ചു. ഇയാള്‍ സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, ഈ കേസില്‍ വേറെ പ്രതികളുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News