കുടുംബമായി താമസിക്കുന്ന യുവതിയെ പിന്തുടര്‍ന്ന് ശല്യം; വീട്ടില്‍ കയറി ആക്രമിക്കാനും ശ്രമം; പത്തനംതിട്ടയില്‍ അറസ്റ്റിലായത് പാലക്കാട് സ്വദേശി

കുടുംബമായി താമസിക്കുന്ന യുവതിയെ പിന്തുടര്‍ന്ന് ശല്യം

Update: 2025-06-23 15:20 GMT

പന്തളം: കുടുംബമായി താമസിക്കുന്ന യുവതിയെ നിരന്തരം ഫോണിലൂടെയും നേരിട്ടും പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും, ജീവിക്കാന്‍ അനുവദിക്കില്ലെന്ന് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും, ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് യുവാവ് പോലീസ് പിടിയിലായി. പാലക്കാട് വടക്കാന്‍ചേരി കണ്ടപ്പാടം ശാരദ ഭവനില്‍ ബാലു എന്ന കെ സതീശന്‍ ( 37) ആണ് പന്തളം പോലിസിന്റെ പിടിയിലായത്. മുമ്പ് പരിചയമുള്ള നൂറനാട് സ്വദേശിനി 33 കാരിയെയാണ് ഇയാള്‍ നിരന്തരം ശല്യം ചെയ്തുവന്നത്. ഇവര്‍ പന്തളത്ത് ഭര്‍ത്താവും മക്കളുമൊത്ത് വാടകയ്ക്ക് താമസിക്കുകയാണ്.

ഇയാള്‍ പന്തളം കെഎസ്ആര്‍ടിസിക്ക് സമീപമുള്ള ശ്രീകൃഷ്ണ ഹോട്ടലിലെ ജോലിക്കാരനാണ്. യുവതിയുടെ താല്പര്യത്തിന് വിരുദ്ധമായി പിന്തുടര്‍ന്ന് നിരന്തരം ബുദ്ധിമുട്ട് സൃഷ്ടിച്ചുവന്നപ്പോള്‍, വിലക്കിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ടരയോടെ, വാടകക്ക് താമസിക്കുന്ന വീട്ടില്‍ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ഉദ്ദേശിച്ച് കയ്യില്‍ കത്തിയുമായി അതിക്രമിച്ചകയറി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഫോണ്‍ വിളിയും സന്ദേശങ്ങള്‍ അയക്കലും തുടര്‍ന്നപ്പോള്‍ ഭര്‍ത്താവ് അറിഞ്ഞു വിലക്കി.ഫോണ്‍ കാള്‍ ചെയ്യരുതെന്നും കാണാന്‍ ശ്രമിക്കരുതെന്നും യുവതി പറഞ്ഞു വിലക്കുകയും ചെയ്തു. ഇത് വകവെയ്ക്കാതെ പ്രതി ഫോണിലൂടെ പിന്തുടരുകയും , ഇവര്‍ ജോലിക്ക് പോകുന്ന വഴിയില്‍ നിന്ന് ശല്യപ്പെടുത്തുകയും ചെയ്യുന്നത് തുടര്‍ന്നു. വിലക്കിലെ വിരോധത്താല്‍ 22 ന് രാത്രി 8 ന് വീട്ടില്‍ എത്തി കൂടെ ചെല്ലണമെന്നും, അല്ലാത്തപക്ഷം ജീവിക്കാന്‍ സമ്മതിക്കില്ലെന്നും, ഭര്‍ത്താവിനോട് വിവരങ്ങള്‍ അറിയിക്കുമെന്നും പറഞ്ഞു ബഹളമുണ്ടാക്കി. യുവതി പോലീസിനെ വിളിക്കുമെന്നതു കണ്ടപ്പോള്‍ ഇറങ്ങിപ്പോയ യുവാവ്, അര മണിക്കൂറിനുശേഷം കടലാസ് മുറിക്കുന്ന കത്തിയുമായി എത്തി അസഭ്യം വിളിച്ചുകൊണ്ടു ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും, കത്തികൊണ്ട് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.

വിവരം അറിഞ്ഞ പോലീസ് സംഘം അവിടെയെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. കയ്യിലുണ്ടായിരുന്ന കത്തിയും രണ്ടു മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ലെത്തിച്ച് മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ നിരീക്ഷണത്തില്‍ സൂക്ഷിച്ചു. യുവതിയുടെ പരാതിപ്രകാരം എസ് സി പി ഓ ജലജ മൊഴി രേഖപ്പെടുത്തി,എസ് ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റര്‍ ചെയ്തു. സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി, തുടര്‍ നടപടികള്‍ കൈകൊണ്ടു. തുടര്‍ന്നുള്ള അന്വേഷണം നടത്തിയത് എസ് ഐ സി വി വിനോദ് കുമാര്‍ ആണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News