ഡോ വന്ദനയെ ഹോസ്പിറ്റലില്‍ എത്തിച്ചത് പോലിസ് ജീപ്പില്‍; തുടര്‍ വിസ്താരങ്ങള്‍ തിങ്കളാഴ്ചയും തുടരും

Update: 2025-08-19 16:36 GMT

കൊല്ലം: കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ പ്രതി സന്ദീപിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഡോ വന്ദന ദാസിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് പൂയപ്പള്ളി പോലിസ് സ്റ്റേഷ നിലെ ജീപ്പില്‍ കൊണ്ടുപോയത് താനാണെന്ന് കേസിലെ സാക്ഷിയായ പോലിസ് ഡ്രൈവര്‍ ബിനീഷ് കോടതിയില്‍ മൊഴി നല്കി. കൊല്ലം അഡീ സെഷന്‍സ് ജഡ്ജി പി എന്‍ വിനോദ് മുമ്പാകെ നടന്ന സാക്ഷി വിസ്താരത്തിലാണ് സാക്ഷി മൊഴി നല്കിയത്.

ഹോസ്പിറ്റലിലെ കാഷ്വാലിറ്റി ഏരിയയില്‍ വെച്ച് പ്രതി മറ്റ് ആളുകളെ ആക്രമിച്ച സമയം താന്‍ പ്രതിയെ കീഴടക്കാന്‍ പരമാവധി ശ്രമിച്ചതായും സാക്ഷി കോടതി മുമ്പാകെ മൊഴി നല്കി. പ്രതിയുടെ അക്രമങ്ങളെ സാക്ഷി തടയുവാന്‍ ശ്രമിക്കുന്നതും വന്ദന ദാസിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞു.

പ്രതിയെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നപ്പോള്‍ പ്രതിയുടെ മുറിവുകള്‍ ഡോക്ടര്‍മാരായ ഷിബിനും വന്ദന ദാസും പരിശോധിക്കുന്ന സമയം കൂടെയുണ്ടായിരുന്ന ഹോസ്പിറ്റല്‍ ജീവനക്കാരി ജയന്തിയെയും കോടതിയില്‍ വിസ്തരിച്ചു. കൊട്ടാരക്കര ഗവ ആശുപത്രിയിലെ പ്രോസീജര്‍ റൂമില്‍ പ്രതിയെ ഡോക്ടര്‍ മാര്‍ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പ്രതി തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നത് പോലിസ് കണ്ടെടുത്തത് കോടതിയില്‍ പ്രദര്‍ശിപ്പിക്കുവാന്‍ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കല്‍ അനുവാദം തേടി. തുടര്‍ന്ന് കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ സാക്ഷി തിരിച്ചറിഞ്ഞു.

വന്ദനാ ദാസിന്റെ സഹപാഠിയായിരുന്ന ഡോ സുബീനയെയും ഇന്ന് വിസ്തരിച്ചു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന വന്ദനയെ വിദദ്ധ ചികിത്സക്കായി ഉയര്‍ന്ന ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയ ആംബുലന്‍സില്‍ താനും ഉണ്ടായിരുന്നതായും വന്ദനയുടെ അവസ്ഥ വളരെ ഗുരുതരമായിരുന്നുവെന്നും സാക്ഷി കോടതിയില്‍ മൊഴി നല്കി. കേസിലെ തുടര്‍ വിസ്താരം തിങ്കളാഴ്ച നടക്കും.

കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

Tags:    

Similar News