കടവിൽ കുളിക്കാൻ ഇറങ്ങിയതോടെ നിലവിളി; വാമനപുരം നദിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Update: 2026-01-22 16:17 GMT

തിരുവനന്തപുരം: വാമനപുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പത്താംക്ലാസ് വിദ്യാർഥികൾ വ്യാഴാഴ്ച വൈകീട്ട് മുങ്ങിമരിച്ചു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലൂർക്കോണം പുത്തൻവിള വീട്ടിൽ ഗോകുൽ (15), ചാലുവിള വീട്ടിൽ നിഖിൽ (15) എന്നിവരാണ് കീഴാറ്റിങ്ങൽ തൊപ്പിച്ചെന്ത പേരാണം കല്ലുകടവ് ഭാഗത്തുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

വ്യാഴാഴ്ച വൈകീട്ട് ഇരുവരും സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.

ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. കല്ലൂർക്കോണം ഗവ. ഹൈസ്‌കൂളിലെ വിദ്യാർഥികളാണ് ഗോകുലും നിഖിലും. ഈ ദാരുണമായ സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.

Tags:    

Similar News