മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍; കുട്ടികളെ സ്‌കൂളിലെത്തിച്ച് പോലീസ് ഡ്രൈവര്‍; പോലീസ് മാമന്റെ ഡ്രൈവിങ് ആസ്വദിച്ച് കുരുന്നുകളും

മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍

Update: 2025-06-20 15:31 GMT

പത്തനംതിട്ട: മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. പോലീസ് ഡ്രൈവര്‍ ബസ് ഓടിച്ച് കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ചു. രാവിലെ 8.15 ന് സെന്റ് പീറ്റേഴ്സ് ജങ്ഷനിലാണ് വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനം ഓടിച്ചതിന് മെഴുവേലി കോങ്കുളഞ്ഞി തടത്തില്‍ വീട്ടില്‍ ലിബിന്‍ ചന്ദ്രനെ (36) ട്രാഫിക് പോലീസിന്റെ പിടികൂടിയത്. ബ്രീത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ് ഐ അജി സാമൂവലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടപടിയെടുത്തത്.

കുഴിക്കാലയുള്ള സ്വകാര്യ സ്‌കൂളിന്റെ ഡ്രൈവര്‍ ആണ് ഇയാള്‍. ട്രാഫിക് എസ് ഐ സ്‌കൂളില്‍ പോയി പ്രിന്‍സിപ്പലിനെ കണ്ട് വിവരം ധരിപ്പിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും, ഇക്കാര്യത്തില്‍ കര്‍ശന പരിശോധനയ്ക്കു ശേഷമേ ഡ്രൈവര്‍മാരെ ഡ്യൂട്ടിക്ക് അയക്കുകയുള്ളൂ എന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. ബസില്‍ 12 കുട്ടികളും സഹായിയായ ജീവനക്കാരിയും ഉണ്ടായിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് റിപ്പോര്‍ട്ട് നല്‍കും. ട്രാഫിക് എസ്.ഐക്കൊപ്പം എസ്.സി.പി.ഓ ജയപ്രകാശ്, സി.പി.ഓ ശരത്ലാല്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു. വിമുക്ത ഭടന്‍ കൂടിയായ എസ്.സി.പി.ഓ ജയപ്രകാശ് ആണ് സ്‌കൂള്‍ വാഹനം ഓടിച്ച് കുട്ടികളെ സ്‌കൂളില്‍ സുരക്ഷിതമായി എത്തിച്ചത്. പകരം ഡ്രൈവര്‍ സമയത്ത് സ്‌കൂളില്‍ ലഭ്യമാകാത്തതിനാല്‍ അടുത്ത ട്രിപ്പിലുള്ള വിദ്യാര്‍ത്ഥികളെയും ജയപ്രകാശ് തന്നെ വാഹനം ഓടിച്ച് സ്‌കൂളിലാക്കി. നാരങ്ങാനം ഭാഗത്തുള്ള കുട്ടികളെയാണ് ഇദ്ദേഹം രണ്ടാമത് സ്‌കൂളില്‍ കൊണ്ടാക്കിയത്.

വാഹനത്തില്‍ ആയയും ഉണ്ടായിരുന്നു. പോലീസ് മാമന്‍ ഡ്രൈവറായ വാഹനയാത്രയിലെ കൗതുകം വിട്ടുമാറാതെ കുട്ടികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥന്‍ ബസുമായി വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും അതൊരു പുതിയ അനുഭവമായി. വിമുക്ത ഭടന്‍ കൂടിയായ ജയപ്രകാശ് ഒരു വര്‍ഷമായി പത്തനംതിട്ട ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ ജോലി നോക്കിവരികയാണ്. പത്തനംതിട്ട ഉള്‍പ്പെടെയുള്ള പോലീസ് സ്റ്റേഷനുകളില്‍ മുമ്പ് ജോലി ചെയ്തിട്ടുണ്ട്.


Tags:    

Similar News