ഇന്‍ഡിഗോ ശരിയല്ലെന്ന് അന്നേ തോന്നിയിരുന്നു; തിരിച്ചടിയില്‍ അവര്‍ പാഠം പഠിക്കട്ടെ; അന്ന് താന്‍ ഇന്‍ഡിഗോയെ പ്രാകിയിട്ടുണ്ട്, തന്റെ പ്രാക്കാണ് ഇന്‍ഡിഗോയുടെ നിലവിലുള്ള പ്രതിസന്ധിക്ക് കാരണമെന്ന് കരുതുന്നില്ല: ഇ.പി ജയരാജന്‍

ഇന്‍ഡിഗോ ശരിയല്ലെന്ന് അന്നേ തോന്നിയിരുന്നു; തിരിച്ചടിയില്‍ അവര്‍ പാഠം പഠിക്കട്ടെ

Update: 2025-12-07 07:37 GMT

കൊച്ചി: ഇന്‍ഡിഗോ ശരിയല്ലെന്ന് തനിക്ക് മുമ്പ് തന്നെ തോന്നിയിരുന്നുവെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി ജയരാജന്‍. അങ്ങനെ തോന്നിയത് കൊണ്ടാണ് ഇന്‍ഡിഗോക്കെതിരെ നിലപാടെടുത്തത്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ആളുകള്‍ എത്തിയപ്പോഴാണ് ഞാനവരെ തടഞ്ഞത്. എന്നാല്‍, ആക്രമിക്കാനെത്തിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം തനിക്കാണ് ഇന്‍ഡിഗോ വിലക്കേര്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അന്ന് താന്‍ ഇന്‍ഡിഗോയെ പ്രാകിയിട്ടുണ്ട്. എന്നാല്‍, തന്റെ പ്രാക്കാണ് ഇന്‍ഡിഗോയുടെ നിലവിലുള്ള പ്രതിസന്ധിക്ക് കാരണമെന്ന് കരുതുന്നില്ല. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മരിച്ചപ്പോള്‍ വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ് വീണ്ടും ഇന്‍ഡിഗോയെ ആശ്രയിച്ചതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് എം.പിയും ഇന്‍ഡിഗോ മാനേജ്‌മെന്റും തമ്മില്‍ ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

നിലവില്‍ വ്യോമയാനരംഗത്തുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം കേന്ദ്രസര്‍ക്കാറാണ്. അമിതമായ ചാര്‍ജാണ് വിമാനകമ്പനികള്‍ ഈടാക്കുന്നത്. ഇത് തടയാനായി കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇതുമൂലം പ്രവാസികള്‍ ഉള്‍പ്പടെ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

വിമാനത്തില്‍ വച്ച് മറ്റ് യാത്രക്കാരെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ ഇന്‍ഡിഗോ മുന്‍പ് ഇ.പി.ജയരാജനെ വിലക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചപ്പോഴുണ്ടായ ബലപ്രയോഗത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതിനുശേഷം ജീവിതത്തിലൊരിക്കലും ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന് ജയരാജന്‍ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News