അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പന് വീണ്ടും ചികിത്സ; ആനയെ നിരീക്ഷിച്ചശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും; പിടികൂടാനുള്ള സാധ്യതകൾ പരിശോധിക്കും
തൃശൂര്‍: അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ വീണ്ടും ചികിത്സിക്കാനായി ചീഫ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം നാളെ എത്തും. ആനയെ നിരീക്ഷിച്ചശേഷം എങ്ങനെ ചികിത്സ നല്‍കാമെന്ന് തീരുമാനിക്കും. ഇതോടൊപ്പം ആനയെ പിടികൂടാന്‍ കഴിഞ്ഞാല്‍ ചികിത്സയ്ക്കായി എത്തിക്കേണ്ട കോടനാട് അഭയാരണ്യത്തിലെ ആനക്കൊട്ടിലിന്‍റെ അവസ്ഥ നേരിട്ടെത്തി പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മൂന്നാറില്‍ നിന്നും യൂക്കാലി മരങ്ങള്‍ വെട്ടി കൊണ്ടുവന്ന് പുതിയ കൂടുണ്ടാക്കണമെന്നാണ് വാഴച്ചാല്‍ ഡിഎഫ്ഒ നല്‍കിയ റിപ്പോര്‍ട്ട്. അതിന് കാലതാമസം വരുമെന്നതിനാല്‍ പഴയ കൂട് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനാവുമോ എന്നാണ് ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. തീറ്റയും വെള്ളവും എടുക്കുന്നുണ്ടെങ്കിലും ആന അവശനാണെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.