കിണറ്റിൽ നിന്നും നിലവിളി; കാഴ്ച കണ്ട് ഞെട്ടി നാട്ടുകാർ; മകനുമായുണ്ടായ തർക്കത്തിൽ അമ്മ കിണറ്റിൽ ചാടി; 63കാരിയെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: വർക്കലയിൽ കിണറ്റിൽ ചാടിയ സ്ത്രീയെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത് സാഹസികമായി. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇടവ മാന്തറ അർച്ചന നിവാസിൽ പ്രശോഭന(63)യെയാണ് രക്ഷിച്ചത്. മകനുമായി വഴക്കിട്ടതിനെ തുടർന്ന് കിണറ്റിൽ ചാടിയെന്നാണ് വിവരം. വീടിനു തൊട്ടുചേർന്ന പറമ്പിലെ 60 അടിയോളം താഴ്ചയും 40 അടിയോളം വെള്ളവുമുള്ള കിണറ്റിലാണ് ഇവരെ കണ്ടത്. കിണറിനുള്ളിൽ നിന്നുള്ള നിലവിളി കേട്ടാണ് പ്രദേശവാസികൾ സംഭവം അറിഞ്ഞത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെയാണ് പ്രശോഭന കിണറ്റിൽ അകപ്പെട്ടതെന്ന് സംശയിക്കുന്നത്. കിണറിലെ മോട്ടോറിൻ്റെ പൈപ്പിൽ പിടിച്ച് വശത്ത് ചവിട്ടിനിൽക്കുന്ന നിലയിലാണ് പ്രശോഭനയെ കണ്ടത്. പിന്നാലെ നാട്ടുകാരായ രണ്ടുപേർ കിണറ്റിലിറങ്ങിയാണ് പ്രശോഭനയെ താങ്ങിനിർത്തിയത്. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരിക്കുന്നു. പിന്നാലെ അഗ്നിരക്ഷാസേനയെത്തി റോപ്പും നെറ്റും ഉപയോഗിച്ച് ഇവരെ കരയ്‌ക്കെത്തിക്കുകയായിരുന്നു.
വർക്കല അഗ്നിരക്ഷാനിലയം ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി.കെ. ബൈജു, സീനിയർ ഫയർ ഓഫീസർ റെജിമോൻ, അഷ്റഫ്, രതീഷ്, വിനോദ്കുമാർ, റെജിജോസ്, ഷഹനാസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവരും മകനും തമ്മിൽ തർക്കങ്ങളുണ്ടാകാറുണ്ടെന്ന് നാട്ടുകാരും പറയുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ പ്രശോഭന വ്യക്തമായി ഒന്നും പറയാത്തതിൽ പോലീസിന് സംശയമുണ്ട്. ഇതിനാൽ മകനെ പോലീസ് വിശദമായി ചോദ്യം ചെയ്യും.