ചെക്ക്ഡ് ഇന്‍ ബാഗേജില്‍ അലുമിനിയം ഫോയില്‍ പാളികള്‍ക്കുള്ളില്‍ സമര്‍ഥമായി ഒളിപ്പിച്ച് വിദേശ കറന്‍സി; കൊച്ചി വിമാനത്താവളത്തില്‍ 44.40 ലക്ഷം വിലമതിക്കുന്ന സൗദി റിയാല്‍ പിടിച്ചെടുത്തു; യാത്രക്കാരി കസ്റ്റഡിയില്‍; കടക്കാനിരുന്നത് ദുബായിലേക്ക്

കൊച്ചി വിമാനത്താവളത്തില്‍ 44.40 ലക്ഷം വിലമതിക്കുന്ന സൗദി റിയാല്‍ പിടിച്ചെടുത്തു

Update: 2025-05-16 14:33 GMT

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 44.40 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സി പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി 10 മണിക്കാണ് സംഭവം. കൊച്ചി-ദുബായ് സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ് എസ് ജി 18 ഫ്്‌ളൈറ്റില്‍ സഞ്ചരിക്കാനിരുന്ന യാത്രക്കാരിയെയാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തത്.

വിദേശ കറന്‍സി കടത്താനുള്ള ശ്രമം ചീഫ് കമ്മീഷണര്‍ എസ്.കെ. റഹ്‌മാന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് (CBIC) തിരുവനന്തപുരം സോണിലെ ഉദ്യോഗസ്ഥരാണ് തടഞ്ഞത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, എസ്ജി 18 വിമാനത്തില്‍ ദുബായിലേക്ക് പോകുകയായിരുന്ന മൂവാറ്റുപുഴ സ്വദേശിയായ ഗീത എന്ന യാത്രക്കാരിയെ കസ്റ്റംസ് സംഘം തടയുകയായിരുന്നു. പരിശോധനയില്‍ അവരുടെ ചെക്ക്ഡ്-ഇന്‍ ബാഗേജില്‍ ഏകദേശം 44.40 ലക്ഷം വിലമതിക്കുന്ന 2,00,000 സൗദി റിയാല്‍ (500 സൗദി റിയാലിന്റെ 400 നോട്ടുകള്‍ ) ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ചെക്ക്-ഇന്‍ ബാഗേജിനുള്ളില്‍ അലുമിനിയം ഫോയില്‍ പാളികള്‍ക്കുള്ളില്‍ സമര്‍ത്ഥമായി ഒളിപ്പിച്ച രീതിയിലാണ് വിദേശ കറന്‍സി കണ്ടെത്തിയത്.

കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.

Tags:    

Similar News