കവർച്ച, വീടുകയറി ആക്രമണം, അടിപിടി; കുപ്രസിദ്ധ വനിതാ ഗുണ്ടകളെ കാപ്പചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി

Update: 2025-09-21 14:17 GMT

തൃശൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവതികളെ കാപ്പ നിയമം ചുമത്തി ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തി. കരയാമുട്ടം ചിക്കവയലിൽ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവരെയാണ് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്. വലപ്പാട് പോലീസ് സ്റ്റേഷനിൽ നിലവിലുള്ള ഒരു കവർച്ചക്കേസ്, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസുകൾ, കൂടാതെ ഒരു അടിപിടിക്കേസ് ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ ഇവർ പ്രതികളാണ്. മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയുന്നതിന്റെ ഭാഗമായി, ജൂൺ 16 മുതൽ ആറുമാസത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഓഫീസിൽ ഒപ്പിടണമെന്ന ഉത്തരവ് ഇവർക്ക് ലഭിച്ചിരുന്നു.

എന്നാൽ, ഈ ഉത്തരവ് ലംഘിച്ചുകൊണ്ട് അടുത്തിടെ ഒരു മരണവീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയതിനെ തുടർന്നാണ് ഇവരെ നാടുകടത്താൻ നടപടിയെടുത്തത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കറാണ് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ.കെ, സബ് ഇൻസ്പെക്ടർ ഹരി, സിവിൽ പോലീസ് ഓഫിസർമാരായ ആഷിക്, സുബി സെബാസ്റ്റ്യൻ എന്നിവർ കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചു. 

Tags:    

Similar News