സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രത
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലും രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചു. നിലവിൽ ഇത് ശക്തികൂടിയ ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. ഇതേത്തുടർന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തി. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത മൂന്നു മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോടെ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റോടുകൂടിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.