അവ്യക്തമായ കാരണങ്ങള്‍ പറഞ്ഞ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ചത് നിയമ വിരുദ്ധം; നിവ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി 36,965 രൂപ നഷ്ടപരിഹാരമായി നല്‍കണം; ഉപഭോക്താവിന് അനുകൂലമായി കോടതി വിധി

നിവ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി 36,965 രൂപ നഷ്ടപരിഹാരമായി നല്‍കണം

Update: 2025-03-19 12:27 GMT

കൊച്ചി: ചികിത്സാ ചെലവ് നിയമപരമായി നല്‍കാന്‍ ചുമതലപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനി അത് നല്‍കാതിരിക്കുന്നത് അധാര്‍മികമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

ഡല്‍ഹി ആസ്ഥാനമായ നിവ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി 36,965/ രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി ഉത്തരവ് നല്‍കി. എറണാകുളം കോതമംഗലം സ്വദേശി ഡോണ്‍ ജോയ്, നിവ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച കേസിലാണ് ഉത്തരവ്. ഫെഡറല്‍ ബാങ്ക് വഴിയാണ് പരാതിക്കാരന്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തത്.

നിവ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ 'മാക്‌സ് ഹെല്‍ത്ത്' എന്ന പോളിസിയാണ് പരാതിക്കാരന്‍ എടുത്തത്. പോളിസി കാലയളവില്‍ കഴുത്തു വേദനയുമായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. 21965/ രൂപയുടെ ബില്ല് വന്നു. ക്യാഷ് ലെസ്സ് ക്ലൈംമിനായി രേഖകള്‍ സമര്‍പ്പിച്ചു. മറ്റു ചില രേഖകള്‍ കൂടി വേണം എന്ന് ആവശ്യത്തെ തുടര്‍ന്ന് അതും പരാതിക്കാരന്‍ സമര്‍പ്പിച്ചു.

എന്നാല്‍ ക്ലൈം ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചില്ല. തുടര്‍ന്നാണ് നഷ്ടപരിഹാരം, കോടതി ചെലവ്, ക്ലെയിം തുക എന്നിവ ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പോളിസി നിബന്ധനകള്‍ പ്രകാരമാണ് ഇന്‍ഷുറന്‍സ് തുക നിരസിച്ചതെന്ന് ഇന്‍ഷുറന്‍സ് കമ്പനി കോടതിയില്‍ വാദം ഉയര്‍ത്തി. തങ്ങള്‍ ഇടനിലക്കാര്‍ മാത്രമാണെന്നും ഇന്‍ഷുറന്‍സ് തുക കൊടുക്കാനുള്ള ബാധ്യത ബാങ്കിന് ഇല്ലെന്നും ഫെഡറല്‍ ബാങ്ക് ബോധിപ്പിച്ചു.

അവ്യക്തമായ കാരണങ്ങള്‍ പറഞ്ഞു ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിക്കുന്നത് പോളിസിയുടെ ലക്ഷ്യത്തെ തന്നെ തകര്‍ക്കുന്നു. സാധാരണ ഉപഭോക്താക്കള്‍ ഇതുമൂലം ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ നിയമപരമായി ചുമതലയില്‍ നിന്നും പിന്മാറുന്നത് അന്യായമാണെന്ന് ഡി. ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. പരാതിക്കാരന് വേണ്ടി അഡ്വ.ടോം ജോസഫ് കോടതിയില്‍ ഹാജരായി.

Tags:    

Similar News