മുന്‍വിരോധം: യുവാവിനെ തലയ്ക്കടിച്ചു കൊന്നു: രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്; രണ്ടു ലക്ഷം വീതം പിഴയും അടയ്ക്കണം

മുന്‍വിരോധം: യുവാവിനെ തലയ്ക്കടിച്ചു കൊന്നു

Update: 2025-06-24 15:53 GMT

പത്തനംതിട്ട: മുന്‍ വിരോധം കാരണം യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. പള്ളിക്കല്‍ പഴകുളം ഐഫ മന്‍സിലില്‍ ഷറഫുദ്ദീന്‍(42) കൊല്ലപ്പെട്ട കേസില്‍ പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി ഒന്നിന്റേതാണ് വിധി. പള്ളിക്കല്‍ പഴകുളം പടിഞ്ഞാറ് തടത്തിവിള കിഴക്കേതില്‍ വീട്ടില്‍ സജീവ് (42), പള്ളിക്കല്‍ പഴകുളം പടിഞ്ഞാറ് സംസം വില്ലയില്‍ നജീബ് (49) എന്നിവരെയാണ് ജഡ്ജി ജിപി ജയകൃഷ്ണന്‍ ശിക്ഷിച്ചത്. കൊലപാതകത്തിന് ഇരുവര്‍ക്കും ജീവപര്യന്തം തടവും 2 ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴത്തുക കൊല്ലപ്പെട്ടയാളുടെ ഭാര്യക്കും രണ്ടു മക്കള്‍ക്കും നല്‍കണം. പിഴ അടയ്ക്കാതിരുന്നാല്‍ വസ്തുക്കളില്‍ നിന്ന് പിടിച്ചെടുത്ത് ഈടാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും കോടതി വിധിയില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ഹരിശങ്കര്‍ പ്രസാദ് ഹാജരായി. കോടതി നടപടികളില്‍ എ എസ് ഐ ആന്‍സി സഹായിയായി.

അടൂര്‍ പോലീസ് 2019 മേയ് 26 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. മുന്‍വിരോധം കാരണം തലേന്ന് രാത്രി 10 മണിക്ക് പഴകുളം മുസ്ലിം പള്ളിക്ക് സമീപം പള്ളിവക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിക്ക് മുന്‍പില്‍ റോഡ് വക്കില്‍ വെച്ചാണ് പ്രതികള്‍ യുവാവിനെ ആക്രമിച്ചത്. കൊല്ലപ്പെട്ട ഷറഫുദ്ദീന്റെ ബന്ധുവിനെ രണ്ടാം പ്രതി മര്‍ദ്ദിച്ചതിനെപ്പറ്റി ചോദ്യം ചെയ്തതാണ് ആക്രമണകാരണം. ഷറഫുദ്ദീനുമായി പ്രതികള്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും, ഒന്നാം പ്രതി കൈകള്‍ ചേര്‍ത്ത് ബലമായി കൂട്ടിപ്പിടിച്ച് നിര്‍ത്തുകയും, രണ്ടാംപ്രതി ഇരുമ്പ് പാളി കൊണ്ട് നിര്‍മ്മിച്ച ബേക്കറിയുടെ ബോര്‍ഡ് കൊണ്ട് ഷറഫുദ്ദീന്റെ തലയ്ക്കുപിന്നില്‍ അടിച്ചു പരിക്കേല്‍പ്പിക്കുകയുമാ യിരുന്നു. ആളുകള്‍ ചേര്‍ന്ന് ഉടനടി അടൂരെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്കിന്റെ കാഠിന്യത്താല്‍ യുവാവ് മരണപ്പെട്ടു.

അന്നത്തെ അടൂര്‍ എസ് ഐ ആര്‍ ശ്രീകുമാറാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന സുധിലാല്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയും മറ്റു നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ യു ബിജു ആയിരുന്നു.


Tags:    

Similar News