കെനിയ ബസ് അപകടം; മൃതദേഹങ്ങള്‍ക്കും ഒപ്പമുള്ള ബന്ധുക്കള്‍ക്കും ഇന്ത്യയില്‍ പ്രവേശിക്കാന്‍ യെല്ലോ ഫിവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ്; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം ഇന്നെത്തും

Update: 2025-06-15 00:20 GMT

തിരുവനന്തപുരം: കെനിയയിലെ നെഹ്‌റൂറുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ബസപകടത്തില്‍ മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനം വഴി ഞായറാഴ്ച രാവിലെ 8.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. മരിച്ചവര്‍ മൂവാറ്റുപുഴ സ്വദേശി ജസ്‌ന(29), മകള്‍ റൂഹി മെഹ്‌റിന്‍(1മ്മ), മാവേലിക്കര ചെറുകോല്‍ സ്വദേശി ഗീതാ ഷോജി ഐസക്ക്(58), പാലക്കാട് മണ്ണൂര്‍ സ്വദേശി റിയ ആന്‍(41), മകള്‍ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുന്നത്.

യെല്ലോ ഫിവര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ബന്ധുക്കള്‍ക്ക് തിരിച്ചുവരവില്‍ ബുദ്ധിമുട്ടുണ്ടാവുമെന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഈ നിബന്ധനയില്‍ ഇളവ് ലഭിച്ചത്. യാത്രയ്ക്ക് മണിക്കൂറുകള്‍ക്കു മുന്‍പാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം ടൂറ് ഏജന്‍സി അധികൃതര്‍ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി വകുപ്പ് ഏജന്‍സിയായ നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ മൃതദേഹങ്ങള്‍ സ്വീകരിക്കുകയും കുടുംബങ്ങളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യും. എയര്‍പോര്‍ട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോകും.

ജൂണ്‍ 9-നാണ് ഇന്ത്യക്കാരായ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നെഹ്‌റൂറുവില്‍ താഴ്ചയിലേക്കു മറിഞ്ഞത്. 28 അംഗ സംഘം ഖത്തറില്‍നിന്ന് വിനോദസഞ്ചാരത്തിനായി കെനിയയിലെത്തിയതായിരുന്നു. നെയ്‌റോബിയിലേക്കുള്ള യാത്രയ്ക്കിടെയാണ് 150 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് അപകടം നടന്നത്.

Tags:    

Similar News