കൊട്ടാരക്കര ഉണ്ണിയപ്പം വഴിപാട് നിര്‍മ്മാണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് നേരിട്ട് നടത്തും; ഉത്തരവ് റദ്ദാക്കി എന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് ദേവസ്വം ബോര്‍ഡ്

Update: 2025-06-19 07:07 GMT

തിരുവനന്തപുരം: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വഴിപാട് നിര്‍മ്മാണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് നേരിട്ട് നടത്തും. 2025 മെയ് 21 ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാരുടെ യോഗത്തിലാണ് വഴിപാട് നിര്‍മ്മാണം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നടന്ന ബോര്‍ഡ് യോഗത്തില്‍ ഉണ്ണിയപ്പ നിര്‍മ്മാണ കൂട്ട് ഉള്‍പ്പെടെ നിശ്ചയിച്ച് ഉത്തരവായി. എന്നാല്‍ കൂട്ടുമായി ബന്ധപ്പെട്ട ചില അവ്യക്തതകള്‍ ഉണ്ടായിരുന്നതിനാല്‍ ഉണ്ണിയപ്പ നിര്‍മ്മാണ കൂട്ടില്‍ ഭേദഗതി വരുത്തുക മാത്രമാണ് ഇപ്പോള്‍ ഉണ്ടായത്. ഭക്തജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ഉണ്ണിയപ്പ വഴിപാട് പ്രസാദം നല്‍കുക എന്നതാണ് ഇതിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്ദേശിക്കുന്നത്.

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വഴിപാട് നിര്‍മ്മാണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് ഏറ്റെടുത്ത് നടത്താന്‍ നിശ്ചയിച്ച ഉത്തരവ് റദ്ദാക്കിയതായുള്ള മാധ്യമ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന കാലത്ത് നിലയ്ക്കല്‍, എരുമേലി, പന്തളം എന്നീ ദേവസ്വങ്ങളിലെ അപ്പം, അരവണ വഴിപാട് നിര്‍മ്മാണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് എടുത്തിരുന്നു.

Similar News