ഭരണഘടനയാണോ വലുത് കാവിക്കൊടി ഏന്തിയ വനിതയാണോ വലുത്? രാജ്ഭവനില്‍ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവര്‍ണര്‍ നടത്തിയത് ഭരണഘടനാലംഘനം; വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ ഗവര്‍ണര്‍ സ്വയം അപമാനിതനായെന്നും മന്ത്രി വി ശിവന്‍കുട്ടി

ഗവര്‍ണര്‍ നടത്തിയത് ഭരണഘടന ലംഘനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Update: 2025-06-19 12:26 GMT

തിരുവനന്തപുരം: രാജ്ഭവനില്‍ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവര്‍ണര്‍ നടത്തിയത് ഭരണഘടന ലംഘനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാജ്ഭവന്‍ പുറത്തിറക്കിയ പ്രസ്താവന ശക്തമായി തള്ളിക്കളയുകയാണ്. രാജ്യത്തിന്റെ ഭരണഘടനയും, അതിലൂടെയുള്ള ഭരണക്രമവും സംരക്ഷിക്കപ്പെടാന്‍ നടപടി കൈക്കൊള്ളേണ്ടത് ഏതു പൗരന്റെയും പ്രധാനപ്പെട്ട ബാധ്യതയാണ്. അതുപോലെ, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 163 പ്രകാരം, സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. അതായത്, ഗവര്‍ണര്‍ ഭരണഘടനാ തലവനെന്ന നിലയില്‍ നിഷ്പക്ഷതയും പൊതുപരിപാടികളോട് എത്രയും കൂടുതല്‍ മാന്യതയും പുലര്‍ത്താന്‍ ബാധ്യത ഉള്ള വ്യക്തിയാണ്.

എന്നാല്‍, ഗവര്‍ണര്‍ പങ്കെടുക്കുന്ന ഔദ്യോഗിക വേദിയെ ഒരു രാഷ്ട്രീയ സന്ദേശവേദിയാക്കുകയും, ഇന്ത്യ എന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെയും മതനിരപേക്ഷതയെയും ചേര്‍ത്തുനിര്‍ത്തുന്ന ആശയത്തെ ഒരൊറ്റ ചിത്രം കൊണ്ടു ഇല്ലാതാക്കിയത് ഗവര്‍ണറുടെ ഔദ്യോഗികമായ നിഷ്പക്ഷതയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്.

ഇന്ത്യ എന്ന ആശയത്തെ മതപരമായ ചേരുവകള്‍ ചേര്‍ത്ത് ദേശീയതയെ ഒരു പ്രത്യേക കാഴ്ചപ്പാടിലേക്കുള്ള ഹിന്ദുത്വ ഭാവത്തിന് കീഴ്‌പ്പെടുത്തുന്ന ശ്രമമാണ് നടന്നത്. ഇന്ത്യയുടെ ദേശീയതയുടെ സുവ്യക്തമായ മതനിരപേക്ഷ സ്വഭാവം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51A(e) വ്യക്തമാക്കുന്നുണ്ട്. അതില്‍ മറ്റുള്ളവരെ ആദരിക്കുന്നതും സാംസ്‌കാരിക സമഗ്രതയെ സംരക്ഷിക്കുന്നതും വ്യക്തമായി പറയുന്നുണ്ട്.

മന്ത്രി എന്ന നിലയില്‍ കൈക്കൊണ്ട നടപടി പ്രോട്ടോക്കോള്‍ ലംഘനം അല്ല; മറിച്ച്, ഭരണഘടനാപരമായ മാന്യതയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞയോടെയുള്ള പ്രതിഷേധമായിരുന്നു അത്.

ഭാരതത്തിന്റെ പ്രതീകമായി കാവിക്കൊടി ഏന്തിയ വനിതയേയും, മറ്റ് രാഷ്ട്രീയ സൂചനകളെയും തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ 'ദേശീയത' എന്ന ആശയത്തെ വ്യക്തിപരമോ പാര്‍ട്ടിപരമോ ആക്കാന്‍ ശ്രമിക്കുന്നതാണ് ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളി.

അതിനാല്‍, ഒരു സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മുന്‍പില്‍ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന് പ്രാധാന്യം നല്‍കുന്ന

രീതിയില്‍ ഗവര്‍ണര്‍ പെരുമാറിയത് തീര്‍ത്തും തെറ്റാണ്. അതിനെതിരെ ഗൗരവമായി പ്രതികരിച്ച മന്ത്രിയുടെ നിലപാട് ഭരണഘടനയ്ക്ക് നല്‍കുന്ന ബഹുമാനമാണ്.

ഭരണഘടനയും രാജ്യത്തിന്റെ മതനിരപേക്ഷതയും സംരക്ഷിക്കാന്‍ പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് കേരളത്തില്‍ ഭരണത്തിലിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്നത്തെ സംഭവത്തില്‍ മന്ത്രിയുടെ നിലപാട്, അത് അപമാനമല്ല, മറിച്ച് ഭരണഘടനയെ സംരക്ഷിക്കുന്ന കടമയാണ്.

മാത്രമല്ല ഈ ഭാരതാംബ സങ്കല്പമെന്താണ്? ഇന്ത്യ എന്ന രാജ്യത്തിന്റെ അതിര്‍ത്തികളെ ഈ സങ്കല്പം ബഹുമാനിക്കുന്നുണ്ടോ? ഭരണഘടനയുടെ ഏതെങ്കിലും ഭാഗത്ത് ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടോ? ഭരണഘടനയാണോ വലുത് കാവിക്കൊടി ഏന്തിയ വനിതയാണോ വലുത്? ഒരു സര്‍ക്കാര്‍ പരിപാടിയില്‍ ഇത്തരമൊരു പൂജ നടത്തിയിലൂടെ ഗവര്‍ണര്‍ ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ ഗവര്‍ണര്‍ സ്വയം അപമാനിതനായി. ഭരണഘടനാ തലവന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Tags:    

Similar News