വ്യാജ ലോട്ടറി ടിക്കറ്റുകൾ നൽകി തട്ടിപ്പ്; ഷൊർണൂരിൽ ലോട്ടറി വില്പനക്കാരന് നഷ്ടമായത് 3600 രൂപയുടെ ബംബർ ടിക്കറ്റുകൾ; പരാതിയിൽ അന്വേഷണം
പാലക്കാട്: വ്യാജ ലോട്ടറി ടിക്കറ്റുകൾ നൽകി പണം തട്ടിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഷൊർണൂരിൽ സദേശിയായ എ കെ വിനോദ്കുമാർ ആണ് തട്ടിപ്പിന് ഇരയായത്. സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പറുകളിലുള്ള 8 വ്യാജ ലോട്ടറി ടിക്കറ്റുകൾ നൽകി ലോട്ടറി വിൽപനക്കാരനെ പറ്റിച്ച് 3600 രൂപയുടെ ലോട്ടറികളും പണവും തട്ടിയെടുക്കുകയായിരുന്നു. മാസ്ക് ധരിച്ച് സ്കൂട്ടറിൽ എത്തിയയാൾ കയ്യിലുണ്ടായിരുന്ന ഭാഗ്യതാര ടിക്കറ്റുകൾക്ക് സമ്മാനം ഉണ്ടെന്നും പണം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
എട്ട് ടിക്കറ്റുകളുടെ സെറ്റ് നൽകി സമ്മാന തുകയായ 4000 രൂപ നൽകണമെന്നായിരുന്നു സ്‌കൂട്ടറിൽ എത്തിയ ആൾ ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും പണം കയ്യിൽ ഇല്ലെന്ന് വിനോദ് കുമാർ അറിയിച്ചതോടെയാണ് ബംബർ ടിക്കറ്റുകൾ ഉൾപ്പെടെ 3600 രൂപയുടെ ടിക്കറ്റുകളും 350 രൂപയും നൽകിയത്. പകരം കിട്ടിയ ടിക്കറ്റുകളുമായി വിനോദ് കുമാർ ഫലം പരിശോധിച്ചപ്പോഴാണ് സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പറുകളിൽ നിർമിച്ച വ്യാജ ടിക്കറ്റുകളാണിവയെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഷൊർണൂർ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.