മതിയായ രേഖകളില്ലാതെ മൽസ്യബന്ധനം; ട്രോളർ ബോട്ട് മറൈൻ കസ്റ്റഡിയിലെടുത്ത് മറൈൻ എൻഫോഴ്സ്മെന്‍റ്
By : സ്വന്തം ലേഖകൻ
Update: 2025-09-06 17:36 GMT
തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ട് മറൈൻ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി.വലിയതുറ ഭാഗത്ത് വെച്ച് ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ബോട്ടിന് ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയത്.
ജോയൽ ജോയി എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ അറിയിച്ചു. ഫിഷറീസ് റെസ്ക്യൂ ബോട്ടിൽ ലൈഫ് ഗാർഡുമാരായ ജോർജ്, ആന്റണി, സുരേഷ്, ഡേവിഡ്‌സൺ ആന്റണി, ഇമാമുദ്ദീൻ, അലിക്കണ്ണ് എന്നിവരും, പൊലീസ് പട്രോളിങ് ബോട്ടിൽ മറൈൻ എൻഫോഴ്സ്മെന്‍റ് സിവിൽ പൊലീസ് ഓഫീസർ എസ്.എസ്. ശ്രീകാന്ത്, ഗാർഡ് ജമാലുദ്ദീൻ എന്നിവരും ഈ നടപടികളിൽ പങ്കെടുത്തു.