ജീവിതം തന്നെ സമരമാക്കിയ ജനനായകൻ; സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന മഹത് വ്യക്തി; വി.എസ്സിന് മലയാളിയുടെ മനസ്സില്‍ മരണമില്ലെന്ന് മോഹൻലാൽ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് സിനിമാ നടൻ മോഹൻലാൽ. ജീവിതം തന്നെ സമരമാക്കിയ ജനനായകനായിരുന്നു വിഎസ് എന്ന് കുറിച്ച അദ്ദേഹം സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമാണെന്ന് അഭിപ്രായപ്പെട്ടു. നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചു നിന്ന വി.എസ്സിന് മലയാളിയുടെ മനസ്സില്‍ മരണമില്ലെന്നും മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല.
മമ്മൂട്ടിയും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും നിവിന്‍ പോളി, മഞ്ജു വാര്യര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയടക്കമുള്ള താരങ്ങള്‍ വി.എസിന്റെ ചിത്രം പങ്കുവെച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു വി.എസിന്റെ അന്ത്യം. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവരും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയില്‍ എത്തി വി.എസിനെ സന്ദര്‍ശിച്ചിരുന്നു.