കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസ് മാര്‍ച്ചിനിടെ സംഘര്‍ഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

കണ്ണൂരിലും സംഘര്‍ഷം

By :  Remesh
Update: 2024-09-06 08:56 GMT

കണ്ണൂര്‍ : കണ്ണൂര്‍സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഉദ്ഘാടന പ്രസംഗത്തിനിടെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന്പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകരെ കയറ്റിയ പോലീസ് ബസിനു മുന്നില്‍ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നേതാക്കളായ വിജില്‍ മോഹന്‍ ,റിജില്‍ മാക്കുറ്റി, സുദീപ് ജെയിംസ്, വരുണ്‍ ഉള്‍പ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രകടനത്തോടെ പിരിഞ്ഞു പോവുകയായിരുന്നു. വെള്ളിയാഴ്ച്ചകാലത്ത് പതിനൊന്നരയോടെ ടൗണ്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. ഡിസിസി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വിജില്‍ മോഹനന്‍ അധ്യക്ഷനായി.

പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ചുമായിരുന്നു കണ്ണൂരില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ചില്‍ വ്യാപകമായ അക്രമ്മുണ്ടാകുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു എസ് പി ഓഫിസിന്റെ എല്ലാവശങ്ങളിലും ബാരിക്കേഡ് ഉയര്‍ത്തി പ്രവേശനം തടഞ്ഞിരുന്നു.

കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിക്ക് പൊലിസ് ലാത്തിചാര്‍ജ്ജില്‍ പരുക്കേറ്റിരുന്നു.

Tags:    

Similar News