'ഈസാക്കയെന്ന സ്നേഹത്തിന്റെ ആ പേമാരി അനേകം വിത്തുകള്‍ മുളപ്പിച്ചും വളര്‍ത്തിയും നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിരിക്കുന്നു'; കെ. മുഹമ്മദ് ഈസയുടെ വിയോഗത്തില്‍ അനുശോചിച്ച് സാദിഖലി തങ്ങള്‍

കെ. മുഹമ്മദ് ഈസയുടെ വിയോഗത്തില്‍ അനുശോചിച്ച് സാദിഖലി തങ്ങള്‍

Update: 2025-02-12 12:56 GMT

മലപ്പുറം: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും ഖത്തര്‍ കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡന്റുമായ കെ. മുഹമ്മദ് ഈസയുടെ വിയോഗത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഈസാക്കയെന്ന സ്നേഹത്തിന്റെ പേമാരി അനേകം വിത്തുകള്‍ മുളപ്പിച്ചും വളര്‍ത്തിയും നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിരിക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മുഹമ്മദ് ഈസയോടൊപ്പമുള്ള പടങ്ങളും സാദിഖലി തങ്ങള്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയിലായിരുന്നു ഈസയുടെ മരണം. ഖത്തറിലെ പ്രശസ്തമായ അലി ഇന്റര്‍നാഷനല്‍ ഗ്രൂപ് ജനറല്‍ മാനേജറാണ്. ഫുട്ബാള്‍ സംഘാടകനും മാപ്പിളപ്പാട്ട് ഗായകനും ആസ്വാദകനുമെന്ന നിലയില്‍ നാലു പതിറ്റാണ്ടിലേറെ ഖത്തറിലും കേരളത്തിലും ഈസാക്ക സജീവമായിരുന്നു. മലപ്പുറം വളാഞ്ചേരി മൂടാല്‍ സ്വദേശിയാണ്.

ഖത്തര്‍ സന്ദര്‍ശിക്കുമ്പോള്‍ പ്രതീക്ഷിക്കുകയും കാണാനാഗ്രഹിക്കുകയും ചെയ്യുന്ന മുഖമായിരുന്നു അദ്ദേഹത്തിന്റേതെന്ന് തങ്ങള്‍ കുറിച്ചു. ഖത്തറിലേക്ക് ജോലിയാവശ്യാര്‍ഥമെത്തിയ, തികച്ചും അപരിചിതമായ ചുറ്റുപാടില്‍ ഒറ്റപ്പെട്ടുപോയ നിരവധി പ്രവാസികള്‍ക്കാണ് ഈസാക്ക കരുതലും സാന്ത്വനവുമായത്. അങ്ങനെയെത്തിയ പലരുടെയും ജീവിതത്തില്‍തൊട്ട് അവര്‍ക്കെല്ലാം പുതുജീവിതം സമ്മാനിക്കാന്‍ അദ്ദേഹം ഉത്സാഹിച്ചു. ജീവിതം വഴിമുട്ടിയ അനേകമാളുകള്‍ക്ക് ആശ്വാസം പകര്‍ന്നുവെന്നും സാദിഖലി തങ്ങള്‍ അനുസ്മരിച്ചു.

സാദിഖലി തങ്ങളുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഖത്തര്‍ കെ.എം.സി.സി നേതാവായിരുന്ന കെ. മുഹമ്മദ് ഈസയെന്ന പ്രിയപ്പെട്ടവരുടെ ഈസാക്ക വിടപറഞ്ഞിരിക്കുന്നു.

ഖത്തറിലേക്ക് ജോലിയാവശ്യാര്‍ത്ഥമെത്തിയ, തികച്ചും അപരിചിതമായ ചുറ്റുപാടില്‍ ഒറ്റപ്പെട്ടുപോയ നിരവധി പ്രവാസികള്‍ക്കാണ് ഈസാക്ക കരുതലും സാന്ത്വനവുമായത്. അങ്ങനെയെത്തിയ പലരുടെയും ജീവിതത്തില്‍തൊട്ട് അവര്‍ക്കെല്ലാം പുതുജീവിതം സമ്മാനിക്കാന്‍ അദ്ദേഹം ഉത്സാഹിച്ചു. ജീവിതം വഴിമുട്ടിയ അനേകമാളുകള്‍ക്ക് ആശ്വാസം പകര്‍ന്നു.

സ്നേഹമായിരുന്നു ഈസാക്കയുടെ കൈമുതല്‍. എല്ലാവരുമായും ഹൃദയ വിശാലതയോടെ ഇടപെട്ടു. നേതാക്കളെന്നോ, ചെറിയ പ്രവര്‍ത്തകരെന്നോ ഭേദമില്ലാതെ എല്ലാവരോടും പുഞ്ചിരിയോടെ പെരുമാറി. ഖത്തര്‍ സന്ദര്‍ശിക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുകയും കാണാനാഗ്രഹിക്കുകയും ചെയ്യുന്ന മുഖമായിരുന്നു അദ്ദേഹത്തിന്റേത്.

ഈസാക്കയെന്ന സ്നേഹത്തിന്റെ ആ പേമാരി അനേകം വിത്തുകള്‍ മുളപ്പിച്ചും വളര്‍ത്തിയും നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിരിക്കുന്നു. സര്‍വ്വശക്തനായ അല്ലാഹു അദ്ദേഹത്തിന്റെ സല്‍പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുമാറാകാട്ടെ.

Similar News