ആരോഗ്യമുള്ള ശരീരത്തിന് മാത്രമേ ഊര്‍ജം നല്‍കി തൊഴില്‍ മേഖലയെ കരുത്തുറ്റതാക്കാന്‍ കഴിയൂ; തൊഴിലാളികളുടെ സുരക്ഷിതത്വം വ്യാവസായിക പുരോഗതിയുടെ അടിസ്ഥാനമെന്ന് മന്ത്രി വി എന്‍ വാസവന്‍

Update: 2025-03-04 11:09 GMT

തിരുവനന്തപുരം: തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പരസ്പരധാരണയും തൊഴിലിടങ്ങളിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും വ്യാവസായിക പുരോഗതിക്ക് അനിവാര്യമാണെന്ന് തുറമുഖം, സഹകരണ, ദേവസ്വംവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന സംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആരോഗ്യമുള്ള ശരീരത്തിന് മാത്രമേ ശരിയായ നിലയില്‍ ഊര്‍ജം നല്‍കി തൊഴില്‍ മേഖലയെ കരുത്തുറ്റതാക്കാന്‍ കഴിയൂ. ഇതിലൂടെയാണ് തൊഴിലുടമയുടെ വ്യവസായത്തിന്റെയും വളര്‍ച്ച സാധ്യമാകുന്നത്. ഈ പരസ്പര ധാരണയിലൂടെ മാത്രമേ നിലനില്‍പ്പുള്ളൂ എന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടതുണ്ട്. പ്രായോഗികമായ നിരവധി പ്രശ്നങ്ങള്‍ ഇന്ന് തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്നു. തൊഴിലാളികളുടെ മാനസികവും കായികവുമായ അധ്വാനം പ്രയോജനപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന വിഷമതകളെയും പ്രധാന്യത്തോടെ പരിഗണിക്കുകയും അതില്ലാതാക്കാനുള്ള ശ്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്യണം. കേരളത്തെ സംബന്ധിച്ചടുത്തോളം നിക്ഷേപക സൗഹൃദ അന്തരീക്ഷവും വ്യാവസായിക പുരോഗതിയും വലിയ മാറ്റം സൃഷ്ടിച്ച കാലമാണിത്. ടീം വര്‍ക്കിലൂടെയാണ് ഉല്‍പ്പാദന, സേവന മേഖലകളിലടക്കം പുരോഗതി സാധ്യമാകുന്നത് എന്ന തിരിച്ചറിവ് പ്രധാനമാണ്.

തൊഴിലാളികളുടെ തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തിനും രോഗാവസ്ഥകള്‍ തിരിച്ചറിയുന്നതിനുമായി ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പ് ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ എക്സാമിനേഷന്‍ യൂണിറ്റ് മികച്ച സംരഭമാണ്.

ആംബുലന്‍സില്‍ ക്രമീകരിച്ചിരിക്കുന്ന ഈ യൂണിറ്റ് തൊഴിലിടങ്ങളിലെത്തി പരിശോധന നടത്തുന്നു എന്നതിനാല്‍ പ്രാഥമിക ചികില്‍സ പരിശോധകള്‍ക്കായി തൊഴിലാളിയുടെ തൊഴില്‍ ദിനം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നു. രോഗനിര്‍ണയം സാധ്യമാക്കി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന രീതി തൊഴിലാളി സൗഹൃദമായ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതത്വ അവാര്‍ഡ്, ഗ്രേഡിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം, 'സുരക്ഷാജാലകം' മാഗസിന്റെ അഞ്ചാം പതിപ്പിന്റെ പ്രകാശനം, മൊബൈല്‍ മെഡിക്കല്‍ എക്‌സാമിനേഷന്‍ യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് എന്നിവയും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

വി കെ. പ്രശാന്ത് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ഡോ.കെ വാസുകി മുഖ്യപ്രഭാഷണം നടത്തി. ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പ് ഡയറക്ടര്‍ പി പ്രമോദ് സ്വാഗതമാശംസിച്ചു. ഇന്‍സ്പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് ഗ്രേഡ് കക രമേശ് ചന്ദ്രന്‍ ആര്‍ സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥ്, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വിനോദ് ജി, സംസ്ഥാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. ഷീല എ.എം, കേരളാ സ്മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രസിഡന്റ് എ. നിസാറുദ്ദീന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാബുജാന്‍ റ്റി ചടങ്ങിന് നന്ദി അറിയിച്ചു.

അപകടരഹിത ആരോഗ്യ സുരക്ഷിതത്വ തൊഴിലിടം എന്ന ലക്ഷ്യം മുന്‍നിറുത്തി സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്ക് വകുപ്പ് എല്ലാ വര്‍ഷവും വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡുകള്‍ നല്‍കിവരുന്നു. വ്യവസായശാലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം, അപകടകരമായ ഫാക്ടറികളുടെ സമീപവാസികളുടെ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുകയാണ് ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്‌സ് വകുപ്പിന്റെ ലക്ഷ്യം.

Tags:    

Similar News