സമരത്തിന് ഇറങ്ങിയ അങ്കണവാടി ജീവനക്കാര്‍ക്കെതിരെ പ്രതികാരനടപടിയുമായി സര്‍ക്കാര്‍; ഹോണറേറിയം നല്‍കില്ല; ജോലിയും പോയേക്കുമെന്ന് മുന്നറിയിപ്പ്

Update: 2025-03-18 07:29 GMT

തിരുവനന്തപുരം: സമരത്തിന് ഇറങ്ങിയ അങ്കണവാടി ജീവനക്കാര്‍ക്കെതിരെ പ്രതികാരനടപടിയുമായി സര്‍ക്കാര്‍. സമരം ചെയ്യുന്നവര്‍ക്ക് ഓണറേറിയം നല്‍കേണ്ടെന്ന് ചൂണ്ടിക്കാട്ടി വനിതാ ശിശുവികസന ഡയറക്ടര്‍ ഉത്തരവിറക്കി. അനിശ്ചിതകാല സമരം തുടര്‍ന്നാല്‍ മറ്റു നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാര്‍ക്കു പിന്നാലെ അങ്കണവാടി ജീവനക്കാരും സമരത്തിന് ഇറങ്ങിയത് സര്‍ക്കാരിന് വെല്ലുവിളിയായിരുന്നു.

ഒരു വിഭാഗം അങ്കണവാടി ജീവനക്കാര്‍ മാര്‍ച്ച് 17 മുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 6 മാസം മുതല്‍ 6 വയസു വരെയുള്ള കുട്ടികള്‍ക്കുള്ള പോഷകാഹാരത്തിന്റെ വിതരണം തടസപ്പെടാതിരിക്കാന്‍ അങ്കണവാടികള്‍ അടച്ചിടരുതെന്ന നിര്‍ദേശം നല്‍കണമെന്നു ജില്ലാ വനിതാ ശിശുവികസന ഓഫിസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കുന്നത് ഭരണഘടനയുടെ 45-ാം വകുപ്പിന്റെ ലംഘനമാണെന്ന് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. പ്രീസ്‌കൂള്‍ പഠനം നിലയ്ക്കുന്ന രീതിയില്‍ സമരം ചെയ്താല്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ദീര്‍ഘകാലയളവില്‍ സമരം ചെയ്യുകയാണെങ്കില്‍ ശിശു വികസന പദ്ധതി ഓഫിസര്‍മാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Similar News