ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയെ കബളിപ്പിച്ച് ഒന്നരക്കോടി തട്ടിയെടുത്ത സംഭവം;തമിഴ്‌നാട് സ്വദേശിയായ പ്രതി അറസ്റ്റില്‍

ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒന്നരക്കോടി തട്ടിയെടുത്ത പ്രതിയെ ചെന്നൈയിൽനിന്നു പിടികൂടി

Update: 2025-04-10 02:33 GMT

തിരുവനന്തപുരം: ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയെ കബളിപ്പിച്ച് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തിരുവനന്തപുരം സിറ്റി പോലീസ് ചെന്നൈയില്‍നിന്നു പിടികൂടി. ചെന്നൈ തിരുവട്ടിയൂര്‍ വിനായകപുരം സ്വദേശി തമീം എം.അന്‍സാരിയെ(21) ആണ് തിരുവട്ടിയൂരില്‍നിന്ന് പോലിസ് അറസ്റ്റുചെയ്തത്. ട്രേഡിങ്ങില്‍ വമ്പന്‍ ലാഭം നേടിത്തരാമെന്നു വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയെ വ്യാജ വാട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളില്‍ ചേര്‍ത്തായിരുന്നു തട്ടിപ്പ്.

ഇതിനായി വ്യാജ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയും അതിലൂടെ ട്രേഡിങ് നടത്തുകയും ചെയ്തപ്പോഴാണ് തിരുവനന്തപുരം സ്വദേശിക്ക് 1,51,00,000 രൂപ നഷ്ടമായത്. തുടര്‍ന്ന് സിറ്റി സൈബര്‍ ക്രൈം പോലീസ് അന്വേഷണം നടത്തി. പ്രതികള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, വാട്സാപ്, ടെലഗ്രാം എന്നിവ ഉപയോഗിച്ച് പരാതിക്കാരനുമായി ആശയവിനിമയം നടത്തിയതായി കണ്ടെത്തി. ബാങ്ക് വഴിയാണ് 1.51 കോടി രൂപ തട്ടിയത്.

അറസ്റ്റിലായ പ്രതിയെ ചെന്നൈ തിരുവട്ടിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും.

Tags:    

Similar News