കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എ സ്വപ്നയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം; കര്‍ശന നിലപാട് എടുത്ത് കൊച്ചി മേയര്‍

Update: 2025-05-02 08:27 GMT

കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എ സ്വപ്നയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. കൊച്ചി മേയര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്നലെ തൃശ്ശൂര്‍ വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജ് ജി അനിലിന് മുന്നില്‍ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഔദ്യോഗിക കാലയളവില്‍ സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് വിജിലന്‍സ് . വൈറ്റിലയിലെ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് രേഖകള്‍ പിടിച്ചെടുത്തു. മുന്‍പ് നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റുകളുടെ രേഖകളിലും വിജിലന്‍സ് പരിശോധന നടത്തും.

വൈറ്റിലയിലെ കൊച്ചി കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിലെ എന്‍ജിനീയറിങ് ആന്‍ഡ് ടൗണ്‍ പ്ലാനിങ് വിഭാഗത്തില്‍ വിജിലന്‍സ് സി ഐ ഫിറോസിന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ നീണ്ട പരിശോധനയിലാണ് രേഖകള്‍ പിടിച്ചെടുത്തത്.സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം വിജിലന്‍സ് സംഘം ശേഖരിച്ചു. സ്വപ്നയുടെ കാറില്‍ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണം ആണോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

Similar News