കാഞ്ഞിരക്കൊല്ലി നിധീഷ് ബാബു വധം: കോടതിയില്‍ കീഴടങ്ങിയ ഒന്നാം പ്രതി ബിജേഷ് റിമാന്‍ഡില്‍

കാഞ്ഞിരക്കൊല്ലി നിധീഷ് ബാബു വധം: കോടതിയില്‍ കീഴടങ്ങിയ ഒന്നാം പ്രതി ബിജേഷ് റിമാന്‍ഡില്‍

Update: 2025-05-22 18:20 GMT

കണ്ണൂര്‍ : പയ്യാവൂര്‍ മേഖലയിലെ മലയോര ടൂറിസം കേന്ദ്രങ്ങളിലൊന്നായ കാഞ്ഞിരക്കൊല്ലിയിലെ ഇരുമ്പ് പണിക്കാരനായ നിധീഷ്ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അപ്പുവെന്ന കെ.ബിജേഷ്(36) തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങി. അഡ്വ തങ്കച്ചന്‍ മുഖേനെ തളിപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച്ച പകല്‍ 12 മണിക്ക് കീഴടങ്ങിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കേസിലെ ഒന്നാം പ്രതിയാണ് അപ്പുവെന്ന് വിളിക്കുന്ന ബിജേഷ്. കാഞ്ഞിരക്കൊല്ലി ശശി പാറ റോഡരികിലെ ആമിനത്തോട്ടിലെ മടത്തേടത്ത് നിധീഷ് ബാബുവിനെ (38) പിന്‍ കഴുത്തില്‍ അരിവാള്‍ കൊണ്ടു വെട്ടിക്കൊല്ലുകയും തടയാന്‍ ചെന്ന ഭാര്യ ശ്രുതിയെ ( 28 ) കൈകള്‍ക്ക് വെട്ടുകയും ചെയ്തത് ബിജേഷാണെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച പകല്‍ 12.45 ന് ബൈക്കിലെത്തിയ പ്രതികള്‍ നിധീഷിനെ വീടിനോടു ചേര്‍ന്നുള്ള ആലയില്‍ വെച്ച് അവിടെ നിര്‍മ്മിച്ച് വെച്ച കത്തി ഉപയോഗിച്ചാണ് വെട്ടിക്കൊന്നത്. തടയാന്‍ ശ്രമിച്ച നിധീഷിന്റെ ഭാര്യ ശ്രുതിയുടെ കൈവിരലുകള്‍ അറ്റുപോയിരുന്നു. ഇവര്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ രണ്ടാം പ്രതി ചന്ദനക്കാംപാറ സ്വദേശി രതീഷിനെ പയ്യാവൂര്‍ പൊലിസ് ബുധനാഴ്ച്ച രാവിലെ പിടികൂടിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും പ്രതിയെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി വിട്ടു കിട്ടുന്നതിന് അപേക്ഷ നല്‍കുമെന്ന് പയ്യാവൂര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ട്വിങ്കിള്‍ ശശി അറിയിച്ചു.

കള്ളത്തോക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ബൈക്കില്‍ നിധിഷ് ബാബുവിന്റെ വീട്ടിലെത്തിയ പ്രതികള്‍ സംഘം ചേര്‍ന്ന് സംഘം മദ്യപിച്ചതായി പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിനിടെയുണ്ടായ വാക് തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്.

വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട നിധിഷ് ബാബുവിന്റെ ഭാര്യ ശ്രുതിയുടെ മൊഴിയും പയ്യാവൂര്‍ സഹകരണ ബാങ്കിന്റെ കാഞ്ഞിരക്കൊല്ലി ശാഖയില്‍ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുമാണ് കേസില്‍ നിര്‍ണായകമായത്. നിധീഷ് ബാബുവിന്റെ രണ്ടു മക്കളുടെയും ഭാര്യയുടെയും മുന്‍പില്‍ വെച്ചാണ് പ്രതികള്‍ അരുംകൊല നടത്തിയത്.

നേരത്തെ കാഞ്ഞിരക്കൊല്ലി മേഖലയില്‍ കള്ളത്തോക്ക് നിര്‍മ്മാണം വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് പയ്യാവൂര്‍ പൊലിസ് നിധീഷിന്റെ ഇരുമ്പ് പണിശാലയിലും റെയ്ഡു നടത്തിയിരുന്നു. എന്നാല്‍ രണ്ടാഴ്ച്ച മുന്‍പ് നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല നായാട്ടു സംഘവുമായി ബന്ധമുള്ള ബിജേഷ് കള്ളത്തോക്ക് നിര്‍മ്മാണത്തിനായി നിധീഷ് ബാബുവിന് പണം നല്‍കിയിരുന്നതായും എന്നാല്‍ തോക്കോ കൊടുത്ത പണമോ ലഭിക്കാത്തതിനെ തുടര്‍ന്നുള്ള വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസിന് ലഭിച്ച വിവരം

Tags:    

Similar News