നാളെ വിരമിക്കാനിരിക്കെ എംപ്ലോയ്‌മെന്റ് ഓഫിസര്‍ ബസ് ഇടിച്ചു മരിച്ചു; സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഞെട്ടലായി പ്രസന്ന കുമാരിയുടെ മരണം: പ്രിയപ്പെട്ടവര്‍ക്ക് സ്‌നേഹ വിരുന്ന് നല്‍കാന്‍ വീട്ടിലൊരുക്കിയ പന്തല്‍ അന്ത്യയാത്രയുടേതായി

എംപ്ലോയ്‌മെന്റ് ഓഫിസര്‍ ബസ് ഇടിച്ചു മരിച്ചു

Update: 2025-05-30 00:33 GMT

പാലക്കാട്: സര്‍വീസില്‍ നിന്നും നാളെ വിരമിക്കാനിരിക്കെ എംപ്ലോയ്‌മെന്റ് ഓഫിസര്‍ ബസ് ഇടിച്ചു മരിച്ചു. മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫിസറായ പത്തിരിപ്പാല മണ്ണൂര്‍ പനവച്ചപറമ്പില്‍ കേശവന്റെ മകള്‍ പ്രസന്നകുമാരി(56) ആണു മരിച്ചത്. ഇന്നലെ രാവിലെ 11ന് മണ്ണാര്‍ക്കാട് നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. സ്റ്റാന്‍ഡില്‍ ആളെ ഇറക്കിയ ശേഷം പുറത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസിന്റെ വശം തട്ടി പ്രസന്നകുമാരി വീഴുകയും പിന്‍വശത്തെ ചക്രം കയറിയിറങ്ങുകയുമായിരുന്നു. ഉടന്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിരമിക്കുന്നതിന്റെ ഭാഗമായി സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സ്‌നേഹവിരുന്നു നല്‍കാന്‍ വീട്ടിലൊരുക്കിയ പന്തല്‍ അന്ത്യയാത്രയുടേതായി. ബുധനാഴ്ച ഓഫിസില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കിയിരുന്നു. വിരമിക്കുന്ന ദിനത്തില്‍ വീട്ടില്‍ ഒരുക്കുന്ന വിരുന്നിനെ കുറിച്ച് ദിവസങ്ങളായി ഏറെ വാചാലയായിരുന്നു. പ്രിയപ്പെട്ടവര്‍ നല്‍കിയ സമ്മാനങ്ങള്‍ അടുത്ത ദിവസത്തെ ചടങ്ങിനൊടുവില്‍ തുറക്കാമെന്നു പറഞ്ഞാണ് ഇന്നലെ ബസില്‍ മണ്ണാര്‍ക്കാട്ടേക്കു പോയത്.

വീട്ടില്‍ വിരുന്നൊരുക്കുന്നതിന് ഭക്ഷണവും മറ്റും ഏര്‍പ്പാടാക്കിയ ശേഷമാണ് ഇന്നലെ പ്രസന്നകുമാരി ഓഫിസിലേക്കു പോയത്. 150 പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. 2019ലാണ് പ്രസന്നകുമാരി എംപ്ലോയ്‌മെന്റ് ഓഫിസറായി മണ്ണാര്‍ക്കാട്ടെത്തിയത്. ദിവസവും മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി ഓഫിസിലേക്കു നടന്നാണു പോകാറ്. അവിവാഹിതയാണ്. ഉച്ചയ്ക്കാണ് അപകടവിവരം നാടറിഞ്ഞത്. അന്ന് ഏറെ സന്തോഷത്തോടെയാണ് പ്രസന്ന കുമാരി ഓഫിസില്‍ നിന്നും ഇറങ്ങിയത്. മണ്ണാര്‍ക്കാട്ടെ ഓഫിസില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അന്ന് പ്രസന്നകുമരിക്ക് യാത്രയയപ്പ് നല്‍കിയിരുന്നു. അതു ജീവിതത്തില്‍ നിന്നു തന്നെയുള്ള യാത്രയയപ്പായി. അന്ന്, ഓര്‍മയ്ക്കായി എല്ലാവര്‍ക്കുമൊപ്പം ഫോട്ടോയും എടുത്തിരുന്നു.

ഭിന്നശേഷിക്കാരിയായ പ്രസന്നകുമാരി എല്‍ഡി ക്ലാര്‍ക്കായാണു ജോലിയില്‍ പ്രവേശിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് എംപ്ലോയ്‌മെന്റ് ഓഫിസറായത്. ലീവ് ഏറെ ബാക്കിയുണ്ടെങ്കിലും, വിരമിക്കാനിരിക്കുന്ന വേളയിലും ജോലിക്കാര്യത്തില്‍ ഏറെ ശ്രദ്ധപുലര്‍ത്തിയിരുന്നു. പലപ്പോഴും ഒഴിവു ദിനങ്ങളിലും ജോലി ചെയ്യാന്‍ മുന്നോട്ടു വന്നു. കുറച്ചു ജോലി ബാക്കിയുണ്ടെന്നു പറഞ്ഞാണ് കനത്ത മഴയിലും ഇന്നലെ വീട്ടില്‍ നിന്നിറങ്ങിയത്. ഓഫിസിലേക്ക് എത്താതെ ആ യാത്ര അവസാനിച്ചു. ഷൊര്‍ണൂര്‍, ചാലക്കുടി, പാലക്കാട് എന്നീ എംപ്ലോയ്‌മെന്റ് ഓഫിസുകളില്‍ മുന്‍പു പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും പ്രസന്നകുമാരിയോടു പ്രത്യേക സൗഹൃദം ഉണ്ടായിരുന്നു. ജോലിയില്‍ കണിശക്കാരിയായിരുന്ന അവര്‍ പേരു പോലെ എപ്പോഴും പ്രസന്നവതിയായിരുന്നു. മിനി സിവില്‍ സ്റ്റേഷനിലുള്ളവര്‍ ഞെട്ടലോടെയാണ് അപകടവിവരം കേട്ടത്. അറിഞ്ഞവരെല്ലാം ആശുപത്രിയിലേക്ക് ഓടിയെത്തി.

Tags:    

Similar News