ഒറ്റക്ക് പടികള്‍ കയറി എം.എല്‍.എ ഓഫിസില്‍ തിരിച്ചെത്തി; കൂടെനിന്നവര്‍ക്കും ദൈവത്തിനും നന്ദിയെന്ന് ഉമ തോമസ്

ഒറ്റക്ക് പടികള്‍ കയറി എം.എല്‍.എ ഓഫിസില്‍ തിരിച്ചെത്തി ഉമ തോമസ്

Update: 2025-06-02 13:40 GMT

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തില്‍ പരിക്കേറ്റ് നീണ്ട ആശുപത്രി വാസത്തിനും വിശ്രമത്തിനും ശേഷം ഉമാ തോമസ് എം.എല്‍.എ ഓഫിസില്‍ തിരിച്ചെത്തി. അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് ഉമ തോമസ് പാലാരിവട്ടം സംസ്‌കാരിക ജങ്ഷനിലെ എം.എല്‍.എ ഓഫിസിലെത്തിയത്. മറ്റാരുടെയും സഹായമില്ലാതെ ഒറ്റക്ക് പടികള്‍ കയറിയാണ് ഉമ തോമസ് ഓഫിസിലെത്തിയത്.

പരസഹായമില്ലാതെ, ആരോഗ്യവതിയായി ഓഫീസിന്റെ പടികള്‍ കയറി എത്തുന്ന എംഎല്‍എയെ കണ്ടപ്പോള്‍ ചുറ്റും ഉണ്ടായിരുന്നവര്‍ക്കും സന്തോഷം. അതീവഗുരുതരാവസ്ഥയില്‍നിന്ന് എംഎല്‍എ തിരികെയെത്തിയതിന്റെ സന്തോഷത്തിന് ഓഫീസില്‍ ലഡ്ഡു വിതരണവും നടന്നു.

പി.ടി. തോമസിന്റെ ചിത്രത്തില്‍ വിളക്കുതെളിച്ച ശേഷമാണ് ഉമ ഔദ്യോഗിക പ്രവൃത്തികളിലേക്ക് കടന്നത്. വിദ്യാലയപ്രവേശനത്തിനുള്ള ശുപാര്‍ശ മുതല്‍ ചികിത്സാ സഹായം, വീടിനു സഹായം തുടങ്ങി ഒന്നും വിട്ടുപോകാതെ ജീവനക്കാരേയും സഹപ്രവര്‍ത്തകരേയും ഓര്‍മിപ്പിച്ച് ജോലികളില്‍ സജീവമായി. 'ഒരു പാടുപേരുടെ പ്രാര്‍ഥന ഉണ്ടായിരുന്നു, കൂടെനിന്നവരോടും ദൈവത്തിനോടും നന്ദി പറഞ്ഞാല്‍ മതിയാവില്ല.' പതിയെ ജോലികളില്‍ വ്യാപൃതയായി ഉമ.

ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉമ തോമസ് എംഎല്‍എ ഓഫീസില്‍ തിരികെയെത്തിയത്. കഴിഞ്ഞ ഡിസംബറില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലികമായി നിര്‍മിച്ച വേദിയില്‍നിന്നു വീണാണ് ഉമ തോമസിന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു അവര്‍, കാത്തിരുന്നവര്‍ക്കും ആത്മവിശ്വാസം നല്‍കിയവര്‍ക്കുമെല്ലാം നന്ദി രേഖപ്പെടുത്തുന്നതായി എംഎല്‍എ പറഞ്ഞു.

2024 ഡിസംബര്‍ 29-ാം തീയതിയാണ് ഉമ തോമസിന് അപകടം പറ്റിയത്. നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നര്‍ത്തകര്‍ ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു അപകടം. അശാസ്ത്രീയമായി നിര്‍മിച്ച സ്റ്റേജില്‍നിന്നു പതിനഞ്ചടി താഴ്ചയില്‍, കോണ്‍ക്രീറ്റ് സ്ലാബിലേക്ക് വീണാണ് ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റത്. 46 ദിവസത്തെ ചികിത്സയ്ക്കുശേഷം ഈ വര്‍ഷം ഫെബ്രുവരി അവസാനത്തോടെയാണ് അവര്‍ ആശുപത്രി വിട്ടത്.

Similar News