അടിയന്തര ഹൃദയ ചികിത്സയ്ക്കായി മൊറീഷ്യസില്‍ നിന്നു ചെന്നൈയിലേക്ക്; എട്ട് ദിവസം പ്രായമുള്ള കുഞ്ഞ് വിമാന യാത്രയ്ക്കിടെ മരിച്ചു

എട്ട് ദിവസം പ്രായമുള്ള കുഞ്ഞ് വിമാന യാത്രയ്ക്കിടെ മരിച്ചു

Update: 2025-06-04 02:53 GMT

ചെന്നൈ: ഹൃദയ ചികിത്സയ്ക്കായി മൊറീഷ്യസില്‍ നിന്നു ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ എട്ടു ദിവസം പ്രായമുള്ള കുഞ്ഞ് വിമാനത്തിനുള്ളില്‍ മരിച്ചു. അടിയന്തര ഹൃദയ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് വരുന്നതിനിടെ മൊറീഷ്യസ് സ്വദേശികളായ മോനിഷ് കുമാറിന്റെയും പൂജയുടെയും മകളായ ലെഷ്ണയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങളുമായി മെയ് 26നു ജനിച്ച ലെഷ്ണയെ ചെന്നൈയില്‍ എത്തിച്ചാല്‍ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കള്‍.

നന്ദംപാക്കത്തെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട് കുഞ്ഞിന് അത്യാധുനിക ചികിത്സയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ മൗറീഷ്യസില്‍ നിന്നും യാത്ര തിരിച്ചത്. തിങ്കളാഴ്ച വൈകിട്ടു ചെന്നൈയിലെത്തുന്ന എയര്‍ മൊറീഷ്യസ് വിമാനത്തില്‍ മെഡിക്കല്‍ അസിസ്റ്റന്റിനെയും ഒപ്പം കൂട്ടിയാണു കുഞ്ഞുമായി മാതാപിതാക്കള്‍ വിമാനത്തില്‍ കയറിയത്. എന്നാല്‍, യാത്രാമധ്യേ കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തക ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

പൈലറ്റ് ചെന്നൈയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) വിവരമറിയിച്ചതിനെ തുടര്‍ന്ന് അടിയന്തര വൈദ്യ സഹായത്തിനുള്ള സജ്ജീകരണങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കുകയും ചെയ്തിരുന്നു. വിമാനം ചെന്നൈയില്‍ ഇറങ്ങിയപ്പോഴേക്കും കുട്ടി മരിച്ചതായി അധികൃതര്‍ പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി കുട്ടിയുടെ മൃതദേഹം എഗ്മൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News