ബന്ധുവിനെ കണ്ടതും കലി കയറി; ഒന്നും നോക്കാതെ കോൺക്രീറ്റ് കട്ട കൊണ്ട് തല അടിച്ചുപൊട്ടിച്ചു; പകയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് പോലീസ്; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ യുവാവിനെ കോൺക്രീറ്റ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിലായി. വി.കെ.പി നഗർ സ്വദേശി വിഷ്ണു (34)വിനെയാണ് വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരംപാറ സ്വദേശിയായ നിഖിൽ രാജിന് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി കാഞ്ഞിരംപാറ ഭാഗത്ത് വെച്ചായിരുന്നു ആക്രമണം. നിഖിൽ രാജിന്റെ ബന്ധുവുമായി പ്രതിക്കുണ്ടായിരുന്ന തർക്കമാണ് അക്രമത്തിന് പിന്നിലെ കാരണം. ബൈക്കിലിരിക്കുകയായിരുന്ന നിഖിലിനെ യാതൊരു പ്രകോപനവുമില്ലാതെ വിഷ്ണു സമീപിക്കുകയും വലിയ കോൺക്രീറ്റ് കട്ട ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഖിൽ രാജ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അറസ്റ്റിലായ വിഷ്ണു നിസ്സാരക്കാരനല്ലെന്ന് പൊലീസ് വ്യക്തമാക്കി. വട്ടിയൂർക്കാവ്, മ്യൂസിയം, കന്റോൺമെന്റ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, മയക്കുമരുന്ന് മാഫിയ ബന്ധം തുടങ്ങി 13-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള 'കാപ്പ' (KAAPA) നിയമപ്രകാരം നിരീക്ഷണത്തിലായിരുന്ന ഇയാൾക്ക് എല്ലാ ആഴ്ചയും സ്റ്റേഷനിൽ ഹാജരാകണമെന്ന കർശന നിർദ്ദേശമുണ്ടായിരുന്നു.